അമ്മയെ നോക്കാന്‍ വേണ്ടത് വലിയ ഹൃദയമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വലിയ വീടല്ല, അമ്മയെ നോക്കാന്‍ വേണ്ടതു വലിയൊരു ഹൃദയമാണെന്നു സുപ്രീം കോടതി. വയോധികയും രോഗിയുമായ അമ്മയെ കാണാന്‍ അനുമതി ആവശ്യപ്പെട്ട് പെണ്‍മക്കള്‍ നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ നിരീക്ഷണം. അമ്മയുടെ സ്വത്തെല്ലാം തന്റെ പേരിലാക്കിയശേഷം സഹോദരന്‍ അമ്മയ്ക്ക് ശരിയായ പരിചരണവും ചികിത്സയും നിഷേധിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഡല്‍ഹി ഗംഗറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൈദേഹി സിങ്ങി(89)നെ അജ്ഞാത സ്ഥലത്തേക്കു കൊണ്ടുപോയെന്നും തങ്ങള്‍ക്കു യാതൊരുവിവരവും ലഭ്യമല്ലെന്നും പെണ്‍മക്കളായ പുഷ്പ തിവാരിയും ഗായത്രി കുമാറും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കോടതി നിര്‍ദേശത്തെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വയോധികയെ മകന്റെ ബിഹാര്‍ മുസാഫര്‍പുരിലെ വസതിയില്‍ കണ്ടെത്തി. അമ്മയുടെ ചുമതല പെണ്‍മക്കള്‍ ഏറ്റെടുക്കട്ടെയെന്നും മകന് അമ്മയെ കാണാന്‍ അവസാരം നല്‍കാമെന്നും ജസ്റ്റിസുമാരായ ഡി.െവെ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വയോധികയുടെ സ്വത്തുക്കള്‍ മകന്‍ കൈമാറ്റം ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്. കുടുംബത്തോടൊപ്പം താമസിക്കുന്ന സഹോദരിമാരുടെ വീടുകളില്‍ അമ്മയെ പരിചരിക്കാന്‍ സൗകര്യമില്ലെന്നു മകന്‍ പറഞ്ഞപ്പോഴായിരുന്നു, വലിയ വീടല്ല, വലിയ ഹൃദയമാണു വേണ്ടതെന്ന കോടതിയുടെ മറുപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →