കാസർകോട്: ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഷുഹൈലയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ജില്ലാ പൊലീസ് മേധാവിക്ക് കുടുംബവും സ്കൂൾ പിടിഎയും പരാതി നൽകി. ബോവിക്കാനം ആലനടുക്കത്തെ മഹ്‍മൂദ്- ആയിഷ ദമ്പതികളുടെ മകൾ ഷുഹൈലയെ 2022 മാർച്ച് 30 നാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി ആത്മഹത്യാ കുറിപ്പ് ഇട്ടാണ് ഷുഹൈല മരിച്ചത്. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്താൽ സത്യാവസ്ഥ പുറത്ത് വരുമെന്നാണ് കുടുംബം പറയുന്നത്
ചെർക്കള ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നതിന് തലേന്നായിരുന്നു ആത്മഹത്യ. കുട്ടിയുടെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതോടെ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് ആവശ്യം.

