കോഴിക്കോട്: രാമനാട്ടുകരയിൽ ഹോട്ടലിന്റെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവച്ച് ദൃശ്യങ്ങൾ പകർത്തിയ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. ഹോട്ടലിലെ ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി തുഫൈൽ രാജയാണ് അറസ്റ്റിലായത്.2022 മാർച്ച് നാലിന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
രാമനാട്ടുകര സ്വദേശിനിയായ വീട്ടമ്മയും കുടുംബവും രാമനാട്ടുകര പാരഡൈസ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. ശുചിമുറിയിൽ പോയ വീട്ടമ്മ ജനലിനോട് ചേർന്ന് വച്ച നിലയിൽ മൊബൈൽ കണ്ടെത്തിയതിനെ തുടർന്ന് മൊബൈൽ എടുത്ത് പുറത്തിറങ്ങുകയും ഫറോക്ക് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഫോൺ കസ്റ്റഡിയിൽ എടുത്തു.
എന്നാൽ ആരുടെ ഫോൺ ആണ് ഇതെന്ന് ആദ്യ ഘട്ടത്തിൽ വ്യക്തമായിരുന്നില്ല. അൽപ്പം കഴിഞ്ഞപ്പോൾ ഫോൺ കാണാനില്ലെന്ന് തുഫൈൽ രാജ തന്നെ ഹോട്ടലുടമയോട് പരാതി പറഞ്ഞു. തുടർന്ന് ഫോണിലേക്ക് വിളിച്ച് നോക്കാൻ ഉടമ ആവശ്യട്ടു. സ്റ്റേഷനിൽ വച്ചിരുന്ന ഫോൺ എടുത്ത പൊലീസുകാരൻ സംസാരിച്ചപ്പോഴാണ് ഉടമ തുഫൈൽ രാജ ആണെന്ന് മനസിലായത്. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കൂടുതൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഒരു മാസം മുൻപാണ് തുഫൈൽ രാജ ഹോട്ടലിൽ ജോലിക്കെത്തിയതെന്നും ഇയാളെ പിരിച്ച് വിട്ടതായും ഹോട്ടലുടമ പറഞ്ഞു. ഇയാളുടെ ഫോണിൽ ശുചിമുറയിൽ നിന്ന് പകർത്തിയതെന്ന് കരുതുന്ന കൂടുതൽ ദൃശ്യങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു

