വാഷിങ്ടണ്‍: യുക്രൈന്‍ യുദ്ധം എണ്ണവില കുതിച്ചുയര്‍ത്തുന്നു. അസംസ്‌കൃത എണ്ണവില ബാരലിന് 113 ഡോളര്‍വരെ എത്തി.ബ്രന്റ് ഓയിലിന്റെ വില 5.4 ശതമാനം കുതിച്ച് 110.20 ഡോളറിലാണ്. ഒരു ഘട്ടത്തില്‍ 113.02 എന്ന നിലയില്‍വരെ എത്തി. 2014 ജൂണിനു ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണിത്. യു.എസ്. ക്രൂഡ് വില 7.8 ശതമാനം ഉയര്‍ന്ന് ബാരലിന് 111.50 ഡോളറിലെത്തി. 2013 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റം. യൂറോപ്പില്‍ പ്രകൃതി വാതക വിലയും റെക്കോഡ് ഉയരത്തിലാണ്. യുദ്ധം നീളുകയും ആഗോള എണ്ണ ഉത്പാദനം കുറയുകയും ചെയ്താല്‍ വില ബാരലിന് 150 ഡോളറിലേക്ക് സമീപഭാവിയില്‍ത്തന്നെ എത്തിയേക്കും. ലോകത്തെ മൂന്നാമത്തെ എണ്ണയുത്പാദക രാജ്യമായ റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതില്‍ നിന്ന് ഏതാനും കമ്പനികള്‍ പിന്‍വാങ്ങുമെന്ന സൂചനയാണു പുറത്തുവരുന്നത്. പ്രതിദിനം 50 ലക്ഷം ബാരല്‍ ക്രൂഡോയിലാണു റഷ്യ കയറ്റുമതി ചെയ്യുന്നത്. ഇതു നിലയ്ക്കുമ്പോള്‍ രാജ്യാന്തരതലത്തില്‍ എണ്ണലഭ്യതയില്‍ കുറവുവരുമെന്ന ഭീതിയിലാണു വില കൂടിയത്. യുദ്ധപശ്ചാത്തലത്തില്‍ സ്വര്‍ണത്തിനും വിലകൂടി. ഇന്നലെ പവന് 800 രൂപയാണു കൂടിയത്. സുരക്ഷിത നിക്ഷേപമെന്നനിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണത കൂടിയതാണു കാരണം.
എണ്ണവില 113 ഡോളറില്‍
