തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ഉണ്ടായിട്ടുളള ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിലാണ് കേരളത്തിൽ ഒറ്റപ്പെട്ടശക്തമായ മഴയെന്ന മുന്നറിയിപ്പുള്ളത്.
ഈ സാഹചര്യത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. . മൂന്നാം തിയതിയാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം മലാക്ക കടലിടുകിനും അതിനോട് ചേർന്നു കിടക്കുന്ന തെക്കൻ ആൻഡമാൻ കടലിലുമായി ചക്രവാതചുഴി നിലനിൽക്കുകയാണ്. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ പ്രവേശിച്ച് അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടർന്ന് ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ന്യുന മർദ്ദസ്വാധീന ഫലമായി തെക്കൻ തമിഴ് നാട് തീരദേശ മേഖലയിൽ മാർച്ച് 2,3 തീയതികളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ശക്തമായ മഴക്ക് സാധ്യയുണ്ടെങ്കിലും കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്

