പത്തനംതിട്ട : ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ സുകുമാരക്കുറുപ്പ് സന്യാസിയായി ജീവിച്ചിരിപ്പുണ്ടെന്നും 15 വര്‍ഷം മുമ്പ് ഗുജറാത്തില്‍ സൗഹൃദത്തിലായിരുന്നുവെന്നും വെളിപ്പെടുത്തി പത്തനംതിട്ട ബിവറേജസ് കോര്പ്പറേഷന് മാനേജര്‍ റെന്‍സീം. അന്ന് റെന്‍സിം അവിടെ സ്കൂള്‍ അദ്ധ്യാപകനായിരുന്നു. അന്ന് സുകുമാരക്കുറുപ്പിന്റെ ഫോട്ടോകൊണ്ടുപോയി അയാള്‍ തങ്ങിയിരുന്ന ആശ്രമത്തിലടക്കം കാണിച്ചപ്പോള്‍ ഇത് നമ്മുടെ മലയാളി സ്വാമി എന്നാണ് മഠാധിപതി അടക്കമുളളവര്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്ന് നാട്ടിലെത്തി ആലപ്പുഴ പോലീസില്‍ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
2021 ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാവിവരണങ്ങളെപ്പറ്റിയുളള ബ്ലോഗിലെ വീഡിയോയില്‍ ആ സന്യാസിയെ കണ്ടതോടെ അഞ്ചിന് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണറ്റ് അന്വേഷണത്തിന് ഒരുങ്ങിയത്. ക്രൈംബ്രാഞ്ച് സംഘത്തി്ന് റെന്‍സീം തെളിവുകള്‍ കൈമാറി. ഇത് വിശകലനം ചെയ്തശേഷം അന്വേഷം സംഘം ഗുജറാത്തിലേക്ക പുറപ്പെടും.
സംഭവത്തെപ്പറ്റി റെന്‍സിം പറയുന്നു : 2007ല്‍ ഈഡര്‍ സദാപുരിയിലെ ആശ്രമത്തിലാണ് സന്യാസി വേഷത്തില്‍ സുകുമാരക്കുറുപ്പ് താമസച്ചിരുന്നത്. തൊട്ടടുത്ത കടയിലിരുന്ന് ചായകുടിക്കുമായിരുന്ന താന്‍ മലയാളി വേഷത്തില്‍ സന്യാസിയെ കണ്ടപ്പോള്‍ പരിചയപ്പെട്ടു. ശങ്കരഗിരിയെന്നാണ് പേര് പറഞ്ഞത്. ഞങ്ങള്‍ സുഹൃത്തുക്കളായി സംസ്കൃതം, തമിഴ്,ഇംഗ്ലീഷ്, ഹിന്ദി,അറബി,മലയാളം ഭാഷകള്‍ അദ്ദേഹം സംസാരിച്ചിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്നതായും ഭാര്യയും മക്കളും അപകടത്തില്‍ മരിച്ചശേഷം നാടുവിട്ടതാണെന്നും പറഞ്ഞു. പൂര്വാശ്രമത്തിെലെ പേര് ചന്ദ്രശേഖരന് നമ്പൂതിരി എന്നാണ് പറഞ്ഞത്. ഒരുമിച്ച് സുഹൃത്തുക്ക്ളുടെ വീട്ടില്‍ പോയിരുന്നു.
ആവര്‍ഷം അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ സുകുാരക്കുറുപ്പു വിഷയം വലിയ ചര്‍ച്ചയായിരുന്നു. സുകുമാരക്കുറുപ്പിന്റെ ഫോട്ടോ നോക്കിയപ്പോള്‍ ഞാന്‍ കണ്ട സ്വാമിയുടെ അതേമുഖം. അങ്ങനെയാണ് ഫോട്ടോ കൊണ്ടുപോയി അവിടെയുളളവരെ കാണിച്ചത്. അപ്പോഴേക്കും അയാള്‍ അവിടെനിന്ന് ബാംഗളൂരുവിലേക്ക് എന്നുപറഞ്ഞ് അപ്രത്യക്ഷനായിരുന്നു. നാട്ടിലെത്തി ആലപ്പുഴ എസ്പിയെ അറിയിച്ചെങ്കിലും തുടരന്വേഷണം ഉണ്ടായില്ല. 2010ല്‍ ബിവറേജസില്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് റെന്‍സിം മടങ്ങി പോരുകയായിരുന്നു.

