ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതലാണു മത്സരം. കോവിഡ്-19 വൈറസ് മഹാമാരിയുടെ വ്യാപനം മത്സരത്തിനു ഭീഷണിയാണ്. ഇന്നലെ നടക്കേണ്ടിയിരുന്ന എ.ടി.കെ. മോഹന്‍ ബഗാനും ബംഗളുരു എഫ്.സിയും തമ്മിലുള്ള മത്സരം മാറ്റിവച്ചിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരേ കണക്കുകളില്‍ മുന്നിലാണു നിലവിലെ ചാമ്പ്യനായ മുംബൈ. ഇതുവരെ നടന്ന 15 മത്സരങ്ങളില്‍ ആറെണ്ണത്തിലാണു മുംബൈ ജയിച്ചത്. മൂന്നില്‍ ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോള്‍ ആറെണ്ണം സമനിലയില്‍ അവസാനിച്ചു. എട്ടാം സീസണിലെ ഡിസംബര്‍ 19 നു നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് 3-0 ത്തിനു മുംബൈ സിറ്റിയെ തകര്‍ത്തിരുന്നു. ഇരുവരും തമ്മിലുള്ള പോരാട്ടത്തിലെ ഏറ്റവും മികച്ച ജയവും അതാണ്.

മുംബൈ കോച്ച് ഡസ് ബക്കിങാമിനോ ബ്ലാസ്റ്റേഴ്സിന്റെ ഇവാന്‍ വുകോമാനോവിച്ചിനോ താരങ്ങളുടെ പരുക്കോ സസ്പെന്‍ഷനോ പേടിക്കാനില്ല. ആല്‍വാരോ വാസ്‌ക്വസ്, ജോഫ്ര പെരേര, മലയാളി താരം സഹല്‍ അബ്ദുള്‍ സഹദ് എന്നിവരുടെ സാന്നിധ്യമാണു വുകോമാനോവിച്ചിന്റെ കരുത്ത്. കഴിഞ്ഞ മത്സരത്തില്‍ ഗോളടിച്ച പ്രതിരോധ താരങ്ങള്‍ ഹര്‍മന്‍ സിങ് ഖാബ്രയും നിഷു കുമാറും സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിക്കാന്‍ സാധ്യതയുണ്ട്.

ഗോള്‍ വഴങ്ങുന്നില്‍ പിശുക്കനായ ഗോള്‍ കീപ്പര്‍ പ്രഭുസുഖന്‍ ഗില്ലും ബ്ലാസ്റ്റേഴ്സിനു മുതല്‍ക്കൂട്ടാണ്. യിഗോര്‍ കറ്റാറ്റു, കാസിയോ ഗബ്രിയേല്‍ എന്നിവരാണു മുംബൈയുടെ പ്രതീക്ഷകള്‍. അതേ സമയം മുംബൈ സിറ്റിക്കെതിരായ മത്സരം മാറ്റിവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് കോച്ച്. ടീമിനു കഴിഞ്ഞ മൂന്ന് ദിവസമായി പരിശീലനം നടത്താനായില്ല. പരിശീലനം നടത്താത്തതു കൊണ്ട് തന്നെ മത്സരത്തിനായി ഒരു പദ്ധതിയും ടീമിനില്ലെന്നും ഇവാന്‍ വുകമാമോവിച് പറഞ്ഞു. പരിശീലനം നടത്താതെ കളത്തില്‍ നേരിട്ട് പ്രയാസകാകും. താരങ്ങള്‍ക്കു വലിയ പരുക്കുകള്‍ വരാനും അവര്‍ക്കു സീസണ്‍ തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ട്. കളി മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടില്ല, സംഘാടക സമിതിക്ക് എല്ലാത്തിനും പരിഹാരം കാണനാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ ഒഡീഷ എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കു തോല്‍പ്പിച്ചാണു ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ സമ്പൂര്‍ണ ആധിപത്യം കണ്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →