കാസർകോട്: മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കും ധനസഹായത്തിന് സര്‍ക്കാര്‍ അനുമതി

കാസർകോട്: കൊവിഡ് ബാധിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് കൊവിഡ് പോസിറ്റിവ് സര്‍ട്ടിഫിക്കറ്റിന്റെയും മരണസര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തില്‍ കൊവിഡ് എക്‌സ്‌ഗ്രേഷ്യ ധനസഹായം അനുവദിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് മൂലം മരണമടഞ്ഞവര്‍ക്ക് അതത് സംസ്ഥാനങ്ങള്‍ കോവിഡ് മരണ സാക്ഷ്യപത്രം ലഭ്യമാക്കുന്നില്ലായെങ്കില്‍  കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 50,000 രൂപ എക്‌സ് ഗ്രേഷ്യാ ധനസഹായം നല്‍കുന്നതിന് ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കിയാണ് സര്‍ക്കാറിന്റെ ഉത്തരവ്. മറ്റ് സംസ്ഥാനങ്ങളില്‍ ഈ തുകയ്ക്കായി അപേക്ഷ സമര്‍പ്പിക്കുകയോ കൈപ്പറ്റുകയോ ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം, കോവിഡ് സ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ കോവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനകമാണ് മരണമെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്ക് കോവിഡ് എക്‌സ് ഗ്രേഷ്യ നല്‍കുന്നതിനാണ് ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്ക് അതാത് ജില്ലാ കളക്ടര്‍മാര്‍ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍  പ്രകാരമുള്ള ഔദ്യോഗിക കോവിഡ് മരണം സ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം.

കാസര്‍കോട് ജില്ലാ കളക്ടര്‍ സര്‍ക്കാറിന് നല്‍കിയ അപേക്ഷ കൂടി പരിഗണിച്ചാണ് ഉത്തരവ്. 2021 ഒക്ടോബര്‍ 13 വരെ കാസര്‍കോടേ് ജില്ലക്കാരായ 50 പേര്‍ ദക്ഷിണ കന്നഡ ജില്ലയിലെ മംഗലാപുരത്തെ ആശുപത്രികളില്‍ മരണപ്പെട്ടതായും ഇവരുടെ ബന്ധുക്കള്‍ക്ക് കൊവിഡ് പോസിറ്റിവ് സര്‍ട്ടിഫിക്കറ്റും മരണസര്‍ട്ടിഫിക്കറ്റും മാത്രമാണുൂള്ളതെന്നും കര്‍ണാടകത്തില്‍ നിന്നും ഔദ്യോഗിക കൊവിഡ് മരണം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുണ്ടെന്നും കളക്ടര്‍ അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →