മുഖ്യശത്രു ബിജെപി തന്നെ

ഹൈദരാബാദ്‌ : മുഖ്യശത്രു ബിജെപിയാണെന്ന സിപിഎം നിലപാടില്‍ മാറ്റമില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നും സിപിഎം കേന്ദ്രകമ്മറ്റി. എന്നാല്‍ ബിജെപിയെ എതിര്‍ക്കുന്ന പാര്‍ട്ടികളുമായി പ്രാദേശിക തലത്തില്‍ സഖ്യമാകാം. പശ്ചിമ ബംഗാളില്‍ രൂപപ്പെടുത്തേണ്ട തന്ത്രം തെരഞ്ഞടുപ്പ്‌ പ്രഖ്യാപിച്ചശേഷം മാത്രം തീരുമാനിക്കാനും കേന്ദ്രകമ്മറ്റിയില്‍ ധാരണയായി.

2022 ഏപ്രില്‍ 6 മുതല്‍ 10 വരെ കണ്ണൂരില്‍ നടക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട്‌ രാഷ്ട്രീയ പ്രമേയത്തിലാണ്‌ സിപിഎം നിലപാട്‌ വ്യക്തമാക്കിയത്‌. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണമെന്ന ബംഗാള്‍- യച്ചൂരി ലൈന്‍ തളളിയാണ്‌ സിപിഎം രാഷ്ട്രീയ നിലപാട്‌ വ്യക്തമാക്കിയത്‌. കോണ്‍ഗ്രസ്‌ സഖ്യത്തിന്‌ തുടക്കം മുതല്‍ തടയിട്ട കേരള ഘടകത്തിന്റെ വിജയമാണ്‌ കേന്ദ്രകമ്മറ്റി തീരുമാനമെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണമെന്നും രാഹുല്‍ഗാന്ധിയെ മുന്‍ നിര്‍ത്തി ബിജെപിയെ പ്രതിരോധിക്കണമെന്നുമാണ്‌ സിപിഐയുടെ നിലപാട്‌. ഇരുപാര്‍ട്ടികളുടെയും വ്യത്യസ്ഥ നിലപാട്‌ കേരളത്തിലെ മുന്നണി സംവിധാനത്തെ ബാധിക്കില്ല. എന്നാല്‍ ദേശീയ തലത്തില്‍ രണ്ടുപാര്‍ട്ടികളും വ്യത്യസ്ഥ സഖ്യങ്ങളുടെ ഭാഗമായാല്‍ പ്രതിസന്ധിയുണ്ടാക്കും.

തമിഴ്‌നാട്ടിലടക്കം സിപിഎമ്മും സിപിഐയും കോണ്‍ഗ്രസ്‌ ഉള്‍പ്പെടുന്ന മുന്നണിയുടെ ഭാഗമാണ്‌. പ്രാദേശിക തലത്തില്‍ മതേതര പര്‍ട്ടികളുമായി സഖ്യമാകാമെന്ന തീരുമാണ്‌ കൈക്കൊണ്ടിട്ടുളളതെങ്കിലും കോണ്‍ഗ്രസുമായി ഇത്തരം സാഹചര്യത്തില്‍ എന്തു നിലപാടാണ്‌ സ്വീകരിക്കേണ്ടതെന്ന കാര്യത്തില്‍ വ്യകതത വരുത്തിയിട്ടില്ല. ബംഗാളില്‍ തെരഞ്ഞടുപ്പ്‌ പ്രഖ്യാപിച്ചശേഷം മാത്രം സഖ്യംസംബന്ധിച്ച തീരുമാനം എടുക്കാനാണ്‌ ധാരണയായിട്ടുളളത്‌.

എന്നാല്‍ ബിജെപിയെ പ്രതിരോധിക്കുന്നതിന്‌ ദേശീയ തലത്തില്‍ ബദല്‍ സംവിധാനം രൂപപ്പെടുത്തണമെന്നാണ്‌ കോണ്‍ഗ്രസ്‌ നിലപാട്‌. നിര്‍ണായകമായ ഉത്തര്‍ പ്രദേശ്‌ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കൊറ്റക്കാണ്‌ മത്സരിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →