സിൽവർ ലൈനിന്റെ വിശദപദ്ധതി രേഖ പുറത്ത് വിടാൻ കഴിയില്ലെന്ന് വീണ്ടും കെ റെയിൽ

കൊച്ചി: സിൽവർ ലൈനിന്റെ വിശദപദ്ധതി രേഖ പുറത്ത് വിടാൻ കഴിയില്ലെന്ന് കെ റെയിൽ എം.ഡി അജിത് കുമാർ. മറ്റ് സംസ്ഥാനങ്ങളും പദ്ധതികളുടെ ഡി.പി.ആർ പുറത്ത് വിടില്ലെന്നാണ് കെ.റെയിലിന്റെ വാദം.

അതേസമയം വിവരാവകാശ നിയമ പ്രകാരം പദ്ധതിയുടെ ഡി.പി.ആർ നൽകാൻ കഴിയില്ലെന്ന് അറിയിച്ച വിവരാകാശ കമ്മീഷണർ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. കെ റെയിലിൻറെ വിശദപദ്ധതി രേഖ പുറത്ത് വിടണമെന്നാവശ്യമാണ് കോൺഗ്രസ് അടക്കമുള്ള പ്രസ്ഥാനങ്ങൾ മുന്നോട്ട് വച്ചിരുന്നത്.

എന്നാൽ ഡി.പി.ആർ പുറത്ത് വിടാൻ കഴിയില്ലെന്നാണ് കെ റെയിലിന്റെ നിലപാട്. ഡി.പി.ആർ എന്നത് കെ.റെയിലിന്റെ സാങ്കേതിക വാണിജ്യ രേഖയാണ്.പദ്ധതിയുടെ കേരള സർക്കാർ അംഗീകരിച്ച അലൈൻമെന്റ് വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്തിട്ടുണ്ടെന്നും തുടങ്ങിയ വാദങ്ങളാണ് കെ.റെയിൽ മുന്നോട്ട് വെക്കുന്നത്.

കെ.റെയിലിൻറെ ഡി.പി.ആർ വിവരാവകാശ നിയമപ്രകാരം നൽകരുതെന്ന് ഉത്തരവിട്ട വിവരാവകാശ കമ്മീഷണറും ഇന്നലെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നു. രേഖകൾ പുറത്ത് വിടരുതെന്ന് മുൻ വിവരാവകാശ കമ്മീഷണറും പറഞ്ഞു.

ജനങ്ങൾക്ക് നിരവധി സംശയങ്ങളുള്ള പദ്ധതിയുടെ ഡി.പി.ആർ പുറത്ത് വിടാൻ സർക്കാർ എന്തിന് മടിക്കുന്നുവെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. അതേ സമയം കെ റെയിൽ പദ്ധതിയിൽ മൂന്ന് ജില്ലകളിൽ കൂടി സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി. തിരുവനന്തപുരം, എറണാകുളം, കാസർകോഡ് ജില്ലകളിലാണ് പഠനം നടത്തുക.

തിരുവനന്തപുരത്തും കാസർകോഡും പഠനം നടത്തുന്നത് കേരള വൊളന്ററി ഹെൽത്ത് സർവീസസ് ആണ്. രാജഗിരി ഔട്ട്‌റീച്ച് സൊസൈറ്റിക്കാണ് എറണാകുളം ജില്ലയിലെ ചുമതല. കണ്ണൂരിൽ സാമൂഹികാഘാത പഠനം നടത്താനുളള വിജ്ഞാപനം നേരത്തെ ഇറങ്ങിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →