സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ ഇടപെടണമെന്ന് പൊലീസിനോട് ഡി ജി പി

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ ഇടപെടണമെന്ന് സംസ്ഥാന പൊലീസ് മേധാവി. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ പരാതികളിലും വേഗത്തിൽ നടപടി വേണമെന്നും ഡി.ജിപി. അനില്‍കാന്ത് പറഞ്ഞു.

തുടർച്ചയായുണ്ടാകുന്ന പൊലീസ് വീഴ്ചകളുടെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡി.ജി.പി അനിൽകാന്തിന്റെ നിർദേശം. എ.ഡി.ജി.പി റാങ്ക് മുതൽ എസ്.പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരാണ് ഡി.ജി.പി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തത്.

ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണമെന്നും. പോക്സോ കേസുകളില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും യോഗത്തിൽ ഡി.ജി.പി നിർദേശിച്ചു. ആലുവയിലെ നിയമവിദ്യാർഥിനിയുടെ ആത്മഹത്യയും, ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്‍റെ വിചാരണയും ഉൾപ്പടെ പൊലീസിനുണ്ടായ വീഴ്ചകളുടെ കൂടി പശ്ചാത്തലത്തിലാണ് നിർദേശം. ഓൺലൈനിൽ ലഭിക്കുന്ന പരാതികളില്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും പൊലീസിന്‍റെ പ്രവർത്തനത്തിൽ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അനിൽകാന്ത് വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ഉന്നതതലയോഗം. പൊലീസ് ആസ്ഥാനത്ത് ചേരുന്നത്. അടുത്ത കാലത്തായി പൊലീസിനെതിരെ ഉയർന്നുവന്ന വിമർശനങ്ങളും യോഗത്തിൽ ചർച്ചക്ക് വന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →