24 കൊല്ലം മുങ്ങിനടന്ന കൊലക്കേസ് പ്രതി ലോക്ഡൗണ്‍ കാലത്ത് തറവാട്ടില്‍ മടങ്ങിയെത്തി പിടിയിലായി

കോട്ടയം: 24 കൊല്ലം മുങ്ങിനടന്ന കൊലക്കേസ് പ്രതി ലോക്ഡൗണ്‍ കാലത്ത് തറവാട്ടില്‍ മടങ്ങിയെത്തുകയും കൈയോടെ പിടിയിലാവുകയും ചെയ്തു. അയല്‍വാസിയെ കൊന്ന് കുളത്തില്‍ താഴ്ത്തിയ പ്രതിയാണ് 24 വര്‍ഷത്തിനുശേഷം പൊലീസിന്റെ പിടിയിലായത്. കാണക്കാരി കുറ്റിപ്പറമ്പില്‍ വര്‍ക്കിയാണു പിടിയിലായത്. കൊലപാതകത്തിനുശേഷം ഒളിവില്‍പോയ ഇയാള്‍ തമിഴ്‌നാട്ടിലും തുടര്‍ന്ന് കര്‍ണാടകയിലെ ശിവമൊഗ്ഗയിലും ഒളിവില്‍ കഴിയുകയായിരുന്നു. അലക്‌സ് എന്ന പേരില്‍ വ്യാജ ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകളും സംഘടിപ്പിച്ചു.

കാണക്കാരി അമ്മിണിശ്ശേരില്‍ ജോസഫിന്റെ മകന്‍ ബെന്നിയെയാണ് 1996 ഓഗസ്റ്റ് 23ന് രാത്രി 9 മണിക്ക് ഇയാള്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം സമീപത്തെ പാടശേഖത്തോടുചേര്‍ന്ന കുളത്തില്‍ കെട്ടിത്താഴ്ത്തുകയായിരുന്നു. പ്രതി അയല്‍വാസിയായ വര്‍ക്കിയാണെന്നു കണ്ടെത്തിയെങ്കിലും കസ്റ്റഡിയിലെടുക്കുംമുമ്പ് മുങ്ങിക്കളഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

മുങ്ങിനടന്ന വര്‍ക്കി ലോക്ക്ഡൗണില്‍ ബന്ധുക്കളെ കാണാനായി കഴിഞ്ഞ ദിവസം വീട്ടിലെത്തി. കാണക്കാരിയിലെ സഹോദരന്റെ വീട്ടിലാണ് വര്‍ക്കി എത്തിയത്. നര്‍കോട്ടിക് ഡിവൈഎസ്പി വിനോദ് പിള്ളയ്ക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് രാത്രിതന്നെ പൊലീസ് വീടുവളഞ്ഞ് പ്രതിയെ പിടികൂടി. സംസ്ഥാനം വിട്ടുപോയശേഷം ആദ്യമായാണു പ്രതി നാട്ടിലെത്തുന്നത്. അറസ്റ്റിലായപ്പോഴും താന്‍ അലക്‌സ് ആണെന്ന് പ്രതി ആവര്‍ത്തിച്ചു. എന്നാല്‍, കൊല്ലപ്പെട്ട ബെന്നിയുടെ പിതാവ് ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിയെ തിരിച്ചറിയുകതന്നെ ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →