വാഷിംഗ്ടൺ: ചാര സോഫ്റ്റ്വെയര് പെഗാസസ് നിര്‍മാതാക്കളായ എന്‍.എസ്.ഒ യെ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തി. യുഎസ് രാജ്യതാൽപര്യത്തിനും വിദേശനയത്തിനും വിരുദ്ധമായി പ്രവർത്തിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
ഫ്രഞ്ച് സന്നദ്ധസംഘമായ ഫോർബിഡൻ സ്റ്റോറീസുമായി ചേർന്നു മാധ്യമപ്രവർത്തകർ പെഗസസ് വിവരച്ചോർച്ച പുറത്തുവിട്ട് 3 മാസത്തിനുള്ളിലാണ് യുഎസ് നടപടി. പെഗാസസ് നിര്‍മാതാക്കളായ എന്‍എസ്ഒയുമായി വ്യാപാര ബന്ധം പാടില്ലെന്ന് അമേരിക്ക നിര്‍ദേശം നല്കി.
അതേസമയം, അമേരിക്കന്‍ നടപടി നിരാശാജനകമാണെന്ന് എന്‍എസ്ഒ കമ്പനി അധികൃതര്‍ പ്രതികരിച്ചു. യുഎസ് വാണിജ്യ വകുപ്പിന്റെ തീരുമാനം എൻഎസ്ഒയ്ക്ക് ആഗോളതലത്തിൽ വലിയ തിരിച്ചടിയാകും.
പെഗസസ് ഉപയോഗിച്ചു രാഷ്ട്രീയ, നിയമ, മാധ്യമ, ബിസിനസ്, ഉദ്യോഗസ്ഥ മേഖലകളിലുള്ള പ്രമുഖരുടെ ഫോൺ വിവരങ്ങൾ ചോര്‍ത്തിയെന്നായിരുന്നു കണ്ടെത്തല്‍. പെഗാസസ് ഉയര്‍ത്തിയ രാഷ്ട്രീയ വിവാദം ഇന്ത്യയിലടക്കം ഇപ്പോഴും കത്തിനില്‍ക്കുന്നതിനിടെയാണ് യുഎസ് എന്‍എസ്ഒ യെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത്.

