പന്തുതട്ടാനുള്ളതല്ല യുവ ഡോക്ടര്‍മാര്‍: നീറ്റ് പരീക്ഷയില്‍ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: നീറ്റ് പി.ജി. സൂപ്പര്‍ സ്പെഷാലിറ്റി പരീക്ഷയുടെ ഘടനയില്‍ അവസാനനിമിഷം മാറ്റം വരുത്തിയ കേന്ദ്ര നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. അധികാരക്കളിയില്‍ പന്തുതട്ടിക്കളിക്കാനുള്ളവരല്ല ഈ യുവ ഡോക്ടര്‍മാര്‍. അനുകമ്പയില്ലാത്ത ബ്യൂറോക്രാറ്റുകളുടെ ദയയ്ക്ക് അവരെ വിട്ടുകൊടുക്കാനാകില്ല. അവസാനനിമിഷം കൊണ്ടുവരുന്ന മാറ്റങ്ങള്‍ അവരെ ചതിയ്ക്കുന്നതാണ്-ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ബന്ധപ്പെട്ട അധികൃതരുടെ യോഗം വിളിച്ച് ഒക്ടോബര്‍ നാലിനു മുമ്പ് മറുപടി നല്‍കാനും ജസ്റ്റിസുമാരായ ഡി.െവെ. ചന്ദ്രചൂഡ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കി. ജനറല്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ക്കു അനുകൂലമായ വിധത്തിലാണു പൊടുന്നനെ മാറ്റം ഏര്‍പ്പെടുത്തിയതെന്ന് ആരോപിച്ചു 41 പി.ജി. ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ ഇടപെടല്‍.2018 ലെ നീറ്റ് എസ്.എസ്. പരീക്ഷയില്‍ 40 ശതമാനം ചോദ്യങ്ങള്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍നിന്നും 60 ശതമാനം സൂപ്പര്‍ സ്പെഷാലിറ്റിയില്‍നിന്നുമായിരുന്നു. എന്നാല്‍, ഇക്കുറി എല്ലാ ചോദ്യങ്ങളും ജനറല്‍ മെഡിസിനില്‍നിന്നാണ്. ഈ വര്‍ഷം ജൂലൈ 23 നാണ് നീറ്റ്-എസ്.എസ്.-2021 പ്രഖ്യാപിച്ചത്. ചോദ്യഘടനയിലെ മാറ്റം അറിയിച്ചത് ഒരു മാസത്തിനു ശേഷം ഓഗസ്റ്റ് 31 നും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →