തൃശ്ശൂർ: കൊടകര കുഴൽപണ കവർച്ച കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി പൊലീസ്. 22 പ്രതികളെയും ചോദ്യം ചെയ്യാൻ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയിൽ അപേക്ഷ നൽകി. കവർച്ചാ പണത്തിലെ ബാക്കി തുക കൂടി കണ്ടെത്തുകയാണ് ലക്ഷ്യം.
2021 ഏപ്രിൽ 3ന് കൊടകര ദേശീയ പാതയിൽ വെച്ച് കാറിൽ കൊണ്ടു പോവുകയായിരുന്ന മൂന്നര കോടി രൂപ ക്രിമിനൽ സംഘം തട്ടിയെടുക്കുകയായിരുന്നു. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മൂന്നരകോടിയിൽ ഇതു വരെ കണ്ടെത്തിയത് 1 കോടി 47 ലക്ഷം രൂപയാണ്. ബാക്കി തുക കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണം. 22 പ്രതികളിൽ 21 പേർക്കും ജാമ്യം ലഭിച്ചിരുന്നു. ഇതിനായി 22 പ്രതികളെയും ചോദ്യം ചെയ്യാൻ അനുമതി വേണമെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
തൃശൂരിൽ പ്രത്യേക അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് വിലയിരുത്തൽ യോഗവും ചേർന്നു. കുറ്റപത്രം സമർപ്പിച്ച കേസായതിനാലാണ് കോടതിയെ സമീപിച്ചത്. കള്ളപ്പണത്തിൻറെ ഉറവിടം കണ്ടെത്താൻ കേന്ദ്ര ഏജൻസി വരണമെന്ന് കുറ്റപത്രത്തോടൊപ്പം പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കൾ സാക്ഷികളാണ്

