വാരണാസി: തബ്ലീഗ് ജമാഅത്ത് നേതാവ് ആമിര്‍ നസീം അഹമദ് ജൗന്പുര് ജില്ലയിലെ താല്‍ക്കാലിക ജയിലില്‍ മരിച്ചു. ബുധനാഴ്ചയായിരുന്നു മരണം. ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ക്ക് താമസസൗകര്യമൊരുക്കിയതിന്റെ പേരിലായിരുന്നു ഇദ്ദേഹത്തെ അറസറ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
ജൗന്‍പുരിലെ ഫിറോസ്പുര്കാരനായ നസീം അഹമദ് തബ്ലീഗ് സമ്മേളനത്തിനു ശേഷം മാര്‍ച്ച് ഒമ്പതിനാണ് നാട്ടിലേക്കു തിരിച്ചുവന്നത്. ഇദ്ദേഹത്തോടൊപ്പം 14 ബംഗ്ലാദേശ് സ്വദേശികള്‍ അടക്കം 16 തബ്ലീഗ് പ്രവര്‍ത്തകരും നാട്ടിലെത്തിയിരുന്നു. ആദ്യം നഗരത്തിലെ ഒരു പള്ളിയില്‍ തങ്ങിയ ഇവര്‍ക്ക് അഹമദ് മറ്റൊരു താമസസൗകര്യം ഒരുക്കുകയായിരുന്നു. ജില്ലയില്‍ പ്രവേശിച്ച തബ്ലീഗ് പ്രവര്‍ത്തകരെ കണ്ടെത്താന്‍ പൊലീസ് പരിശോധന നടത്തി. തുടര്‍ന്ന് മാര്‍ച്ച് 31ന് 14 ബംഗ്ലാദേശ് സ്വദേശികളെ അറസ്റ്റ് ചെയ്തു. അധികൃതരെ അറിയിക്കാതെ താമസസൗകര്യം ഒരുക്കിയതിന് അഹമദിനെയും ഒപ്പം അറസ്റ്റ് ചെയ്തു.
ക്വാറന്റൈനില്‍ പ്രവേശിപ്പിച്ച നസീം അഹമദിന്റെ കോവിഡ് പരിശോധന നടത്തി വൈറസ് ബാധയില്ലെന്ന് തുടക്കത്തില്‍ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ പ്രദേശത്തെ ഒരു സ്കൂളില്‍ സജ്ജീകരിച്ച താല്‍ക്കാലിക ജയിലില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

