വാക്‌സിനേഷനില്‍ റെക്കാര്‍ഡ്‌ നേട്ടവുമായി കേരളം

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ജൂലൈ 30 ന് 5,04,755 പേര്‍ക്ക്‌ വാകസിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌. 3,41,753 പേര്‍ക്ക്‌ ഒന്നാം ഡോസും 1,63,002 രണ്ടാം ഡോസും നല്‍കി. ഏറ്റവും അധികം പേര്‍ക്ക്‌ വാക്‌സിന്‍ നല്‍കിയ ദിവസമാണിന്ന്‌ . ഈമാസം 24ന്‌ 4.91 ലക്ഷംപേര്‍ക്ക്‌ വാക്‌സിന്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ ലഭ്യമായാല്‍ ഇതുപോലെ ഉയര്‍ന്ന തോതില്‍ നല്‍കാനാവുമെന്ന്‌ മന്ത്രി വ്യക്തമാക്കി. കേരളത്തിന്‌ 2.45 ലക്ഷം ഡോസ്‌ വാക്‌സിന്‍കൂടി ലഭിച്ചിട്ടുളളതായും മന്ത്രി വ്യക്തമാക്കി. എറണാകുളത്തിന്‌ രണ്ട്‌ ലക്ഷം ഡോസ്‌ കോവിഷീല്‍ഡ്‌ വാക്‌സിനും, തിരുവനന്തപുരത്ത്‌ 45,000 ഡോസ്‌ കോവാക്‌സിനുമാണ്‌ ലഭിച്ചത്‌. സുഗമമായ വാക്‌സിനേഷന്‌ എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ ലഭിക്കേണ്ടത്‌ ആവശ്യമാണ്‌.

ഇന്ന്‌ 1753 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ്‌ പ്രവര്‍ത്തിച്ചത്‌. സര്‍ക്കാര്‍ തലത്തില്‍ 1,498കേന്ദ്രങ്ങളും സ്വകാര്യ തലത്തില്‍ 255 കേന്ദ്രങ്ങളുമാണ്‌ ഉണ്ടായിരുന്നത്‌. 99,802 പേര്‍ക്ക്‌ വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരം ജില്ലയാണ്‌ മുന്നില്‍ .തൃശൂര്‍ ജില്ലയില്‍ 52,123 പേര്‍ക്ക്‌ വാക്‌സിന്‍ നല്‍കി. എറണാകുളം ,കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകള്‍ 40,000ത്തിലധികം പേര്‍ക്കും വാക്‌സിന്‍ നല്‍കി.

സംസ്ഥാനത്ത്‌ ഒന്നും രണ്ടും ഡോസ്‌ ഉള്‍പ്പെടെ ആകെ 1,97,76,427 പേര്‍ക്കാണ്‌ ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുളളത്‌. കേരളത്തിലെ 2021ലെ എസ്റ്റിമേറ്റ്‌ ജനസംഖ്യയനുസരിച്ച്‌ 39.3 ശതമാനം പേര്‍ക്ക്‌ ഒന്നാം ഡോസും 17 ശതമാനം പേര്‍ക്ക്‌ രണ്ടാം ഡോസും നല്‍കി. ഇത്‌ ദേശീയ ശരാശരിയെക്കാളും വളരെ കൂടുതലാണ്‌. മാത്രമല്ല രണ്ടാം ഡോസ്‌ ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണെന്നും മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →