കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം പഞ്ചാബിൽ സ്കൂളുകൾ ആദ്യമായി തുറന്നു. പത്ത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയാണ് ആരംഭിച്ചിരിക്കുന്നത്. കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമായാൽ ഓഗസ്റ്റ് മുതൽ മറ്റ് ക്ലാസുകളിലെ വിദ്യാർഥികൾക്കും ഓഫ്ലൈൻ ക്ലാസുകൾ ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
രക്ഷകർത്താക്കളുടെ സമ്മതപത്രത്തോടെ വിദ്യാർഥികൾക്ക് പ്രവേശിക്കാം. മാർച്ചിൽ രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ നാല് മാസത്തിന് ശേഷമാണ് തുറന്നിരിക്കുന്നത്. രണ്ട് ഡോസ് വാക്സിനെടുത്ത അധ്യാപകരെയും ജീവനക്കാരെയും മാത്രമാണ് സ്കൂളുകളിൽ ഹാജരാകാൻ അനുവദിച്ചത്.
കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് ക്ലാസുകൾ നടത്തിയത്. സാമൂഹിക അകലം പാലിച്ചാണ് കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർഥികൾക്ക് സാനിറ്റൈസർ നൽകിയിരുന്നു. മാസ്ക് ധരിക്കുന്നതും പ്രവേശന കവാടത്തിൽ തെർമൽ സ്കാനിങ് നടത്തുന്നതും നിർബന്ധമാക്കിയിട്ടുണ്ട്.

