കൊച്ചി ; ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്ക് മലയാള ബ്രാഹ്മണരെ മാത്രമേ നിയമിക്കുവെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വാദം ശുദ്ധതട്ടിപ്പെന്ന് വ്യക്തമായി. നിലവിലെ മേല്‍ശാന്തി വികെ ജയരാജ് പോറ്റി തുളു പാരമ്പര്യത്തില്‍ പെട്ടയാളാണ്. ശിവഗിരി മഠത്തിന്റെ പരിചയ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉന്നത വിദ്യാഭ്യാസം നേടിയവരെപ്പോലും ജാതിയുടെ പേരില്‍ പറത്താക്കുമ്പോഴാണ് ബോര്‍ഡിന്റെ ഇരട്ടത്താപ്പ്. തൃശൂര്‍ പൂപ്പത്തി വാരിക്കാട്ടുമഠത്തില്‍ പരേതനായ കൃഷ്‌ണന്‍ എമ്പ്രാന്തിരിയുടെ മകനാണ് ജയരാജ് പോറ്റി. കര്‍ണാടകയില്‍ നിന്നവന്ന തുളുവംശജരാണ് എമ്പ്രാന്തിരിമാര്‍.സമാന വ്യവസ്ഥയുളള മാളികപുറം മേല്‍ശാന്തി പദവിയും 2005-2006 ല്‍ ഇദ്ദേഹം വഹിച്ചിരുന്നു.
ദേവസ്വം വിജിലന്‍സ് വിഭാഗം അന്വേഷിച്ച് ക്ലിയറന്‍സ് നല്‍കിയാലെ ശബരിമല,മാളികപ്പുറം മേല്‍ശാന്തി ഇന്റര്‍വ്യൂവിന് അപേക്ഷകരെ പരിഗണിക്കാറുളളു. മുമ്പും തുളു പാശ്ചാത്താലമുളള പോറ്റിമാരെ മേല്‍ശാന്തിമാരായി പരിഗണിച്ചിട്ടുണ്ട്. അവര്‍ണ സമുദായ അംഗമായ കാരുമാത്ര വിജയന്‍ തന്ത്രി പ്രതിഷ്‌ഠ നിര്‍വഹിച്ച തൃശൂര്‍ ജില്ലയിലെ ആളൂര്‍ താഴേക്കാട് നാരായണത്ത് മഹാവിഷ്‌ണു ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരിക്കെയാണ് ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തിയാവുന്നത്. എസ്‌എന്‍ഡിപി യോഗം ചാലക്കുടി യൂണിയന്‍ പ്രസിഡന്റ് ദിനേശ് ബാബുവാണ് ക്ഷേത്രത്തിന്റെ സെക്രട്ടറി.
ശബരിമല മേല്‍ശാന്തി പദവിയില്‍ മലയാളബ്രാഹ്മണനെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത് 2002ല്‍മാത്രമാണ് . ഈഴവ സമുദായ അംഗവും പ്രശസ്‌ത തന്ത്രിയുമായ പരേതനായ മത്താനം വിജയന്‍ തന്ത്രി 1979ല്‍ ശബരിമല മേല്‍ശാന്തി ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിട്ടുണ്ട്. മേല്‍ശാന്തി തെരഞ്ഞെടുപ്പ് കമ്മറ്റി അംഗവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബം കേസുമായെത്തിയപ്പോള്‍ ഹൈക്കോടതിയാണ് നിയമനത്തിന് മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഉത്തരവായത്.
കേസില്‍ ജാതി വിഷയമായിരുന്നില്ലെങ്കിലും ഇതിന്റെ മറവില്‍ മലയാള ബ3ാഹ്മണന്‍ വ്യവസ്ഥ ബോര്‍ഡിലെ വിരുതന്മാര്‍ ഒന്നാമത്തെ മാനദണ്ഡമാക്കുകയായിരുന്നു. 18 മാനദണ്ഡങ്ങളുടെ ഈ പട്ടിക 2002 ജൂലൈ 27ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പോ ശേഷമോ ദേവസ്വത്തിന്റെ ഒരു ചട്ടത്തിലും ഒരു നിയമത്തിലും ജാതി വ്യവസ്ഥ രേഖപ്പെടുത്തിയിട്ടില്ല. ശാന്തി നിയമനത്തില്‍ ജാതി പരിഗണന പാടില്ലെന്ന് ആദിത്യന്‍ കേസില്‍ 2002 ഒക്ടോബര്‍ മൂന്നിന് സുപ്രീം കോടതി വിധിച്ചതോടെ ഈ മാനദണ്ഡം കാലരണപ്പെട്ടു. എങ്കിലും അത് അംഗീകരിക്കാന്‍ ബോര്‍ഡ് തയ്യാറല്ലെന്നുളളതാണ് പ്രശ്‌നം.

