കൊച്ചി : രാഷ്ട്രീയ പ്രത്യശാസ്ത്രം ഹീനമായ കൊലപാതകങ്ങളിലേക്കും അതുവഴി കുടുംബങ്ങളെ തീരാദുഃഖത്തിലേക്കും നയിക്കുന്നതാവരുതെന്ന് ഹൈക്കോടതി . ബിജെപി പ്രവര്‍ത്തകനായിരുന്ന തൃശൂര്‍ വാസുപുരം കാട്ടൂര്‍ വീട്ടില്‍ അഭിലാഷിനെ (31) 2015ലെ തിരുവോണ നാളില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളുടെ ജീവ പര്യന്തം തടവുശിക്ഷ ശരിവച്ചുകൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്. പരിഷ്കൃത സമൂഹത്തില്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ടെന്നും ആദര്‍ശവും മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ അവയ്ക്ക് കഴിയണമെന്നും കോടതി നിരീക്ഷിച്ചു. കൊലപാതകങ്ങള്‍ക്ക് വഴിയൊരുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രത്യയശാസ്ത്രം തന്നെ ഇരുണ്ടുപോകുമെന്നും കൊടിയുടെ നിറങ്ങളെക്കുറിച്ച് പറയുന്നില്ലെന്നും ജസ്റ്റീസ് കെ.വിനോദ്ചന്ദ്രന്‍, ജസ്റ്റീസ് സിയാദ് റഹമാന് ന്നെിവരടങ്ങിയ ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
കളളവും ചതിയുമില്ലാത്ത മാവേലി കാലത്തിന്റെ ഓര്മ പുതുക്കുന്ന വേളയില്‍ ഒരു യുവാവിനെ ജീവനോടെ കശാപ്പു ചെയ്ത സംഭവമാണിത്. ഇരിങ്ങലക്കുട അഡീഷണല്‍ ജില്ലാ കോടതി വിധിച്ച ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകരും പ്രതികളുമായ വാസുപുരം ചെറുപറമ്പില്‍ ഷാന്റോയെന്ന ഷാന്റപ്പന്‍,കിഴക്കേപ്പുരയ്ക്കല്‍ ജിത്ത്, പൊറ്റക്കാരന് വീട്ടില്‍ ഡെന്നീസ് ,ചവറക്കാടന്‍ വീട്ടില്‍ ശിവദാസന്‍, ഐനിക്കാടന്‍ വീട്ടില്‍ രാജന് എന്നിവര്‍ നല്കിയ അപ്പീലാണ്കോടതി തളളിയത്.
ആകെ 18 പ്രതികളാണുണ്ടായിരുന്ന കേസില്‍ 1 മുതല്‍ 4 വരെ പ്രതികളെയും ഏഴാംപ്രതിയേയും മാത്രമാണ്് വിചാരണ കോടതി ശിക്ഷിച്ചത്. മറ്റുപ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ അ്പ്പീല്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ജിവിഷന്‍ ബെഞ്ച് പ്രതികള്‍ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷമാത്രമാണ് പരിശോധിക്കുന്നതെന്നും വ്യക്തമാക്കി. 2015 ഓഗസ്റ്റ് 28ന് സുഹൃത്തിന്റെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയാണ് അഭിലാഷിനെ പ്രതികള്‍ വകവരുത്തിയത്.ഒപ്പം വന്ന സുഹൃത്തിനും പരിക്കേറ്റിരുന്നു. കേസിലെ മറ്റുപ്രതികള്‍ക്കെതിരെ ഗൂഡാലോചന കുറ്റം ഉള്‍പ്പെടെ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് വിചാരണ കോടതിയുടെ കമണ്ടെത്തല് ഹൈക്കോടതിയും ശരിവച്ചു.



