ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച സംഭവം; കെ ജി എം ഒ എ ഇന്ന് ഒ പി ബഹിഷ്കരിച്ച് പ്രതിഷേധം നടത്തും.

​​​ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്‌ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാക്കാന്‍ കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി എം ഒ എ). സംഭവം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാല്‍ ഇന്ന് ഒ പി ബഹിഷ്‌കരിച്ചുള്ള പ്രതിഷേധമാണ് നടത്തുന്നത്.

രാവിലെ 10 മുതല്‍ 11 വരെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ പി ബഹിഷ്‌കരിക്കാനാണ് തീരുമാനം.ഇ-സഞ്ജീവനി അടക്കമുള്ള സ്പെഷ്യാലിറ്റി ഒ പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളുമാണ് ബഹിഷ്‌കരിക്കുക. എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെ ജി എം ഒ എ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, കൊവിഡ് ചികിത്സ എന്നിവയ്ക്ക് മുടക്കമുണ്ടാവില്ല.

അതേസമയം, ഡോ രാഹുല്‍ മാത്യുവിനെ സിവില്‍ പൊലീസ് ഓഫിസര്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കി. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ദിവസവും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് നിര്‍ദേശിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →