തൃശൂർ: കൊടകര കുഴൽപ്പണം തട്ടിയെടുത്ത കേസിൽ പ്രതികളുടെ വീട്ടിൽ പൊലീസ് റെയ്ഡ്. പ്രതികൾ വീടുകളിൽ തട്ടിയെടുത്ത പണം സൂക്ഷിച്ചതായി സൂചന ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ റെയ്ഡ്. 31/05/21 തികളാഴ്ച രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്.
ഏകദേശം 20 പേർക്ക് മൂന്നര കോടി രൂപ വീതം വെച്ചു നൽകിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിൽ ഒരു കോടിയോളം രൂപം പോലീസ് കണ്ടെടുത്തു കഴിഞ്ഞു. ഇനി രണ്ടര കോടി രൂപയോളം കണ്ടെത്താനുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ബിജെപി പ്രവർത്തകർ നടുറോഡിൽ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ ഒരാൾക്ക് കുത്തേൽക്കുകയും ചെയ്തിട്ടുണ്ട്.
കവർച്ച ചെയ്യപ്പെട്ട പണം ആർക്കു വേണ്ടിയാണ് കൊണ്ടുവന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കൂടുതൽ ബിജെപി നേതാക്കളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. നേരത്തെ കേസിൽ ബിജെപിക്ക് ബന്ധമില്ലെന്ന് സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് മൊഴി നൽകിയിരുന്നു. കേസിലെ മുഖ്യപ്രതിയായ ധർമ്മരാജനെ അറിയാം. ആർ എസ് എസ് പ്രവർത്തകൻ എന്ന നിലയിൽ രാഷ്ട്രീയപരമായ ബന്ധമാണ് ധർമരാജനുമായി ഉള്ളതെന്നും ഗിരീഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

