അഭയം തേടി ദമ്പതികള്‍ കാഞ്ഞിരം പാലത്തിനടിയില്‍

കോട്ടയം: വീട്‌ വെളളത്തിനടിയിലായതോടെ ദമ്പതികള്‍ക്ക്‌ കാഞ്ഞിരം പാലത്തിനടിയില്‍ അഭയം. തിരുവാര്‍പ്പ്‌ പഞ്ചായത്തിലെ മലരിക്കല്‍ അടിവാക്കല്‍ചിറ ഷാജിയും ഭാര്യ രജനിയുമാണ്‌ മഴയിലും കാറ്റിലും വീട്‌ തകര്‍ന്നതിനെ തുടര്‍ന്ന്‌ പാലത്തിനു കീഴില്‍ അഭയം പ്രാപിച്ചത്‌. മഴ കനത്താല്‍ വെളള നിറയുന്ന കൊടൂരാറിന്റെ കീഴിലാണ്‌ അഞ്ചുദിവസമായി ഇവര്‍ കഴിയുന്നത്‌. ജെ ബ്ലോക്ക്‌ ഒമ്പതിനായിരം പാടശേഖരത്തിന്റെ പുറം ബണ്ടിലായിരുന്നു 56 കാരനായ ഷാജിയുടെ കുടില്‍ . മഴയില്‍ വളളം കയറിയതോടെ ഷാജി ഭാര്യയുമൊത്ത്‌ പാലത്തിനടിയിലേക്ക്‌ മാറുകയായിരുന്നു. പാലത്തിനോട്‌ ചേര്‍ന്നുളള സിമന്റ് തിട്ടയിലാണ്‌ ഉറക്കം. ഭക്ഷണം പഞ്ചായത്തില്‍ നിന്ന്‌ ലഭിക്കും.

ട്രാക്ടര്‍ ഡ്രൈവറായിരുന്ന ഷാജിക്ക്‌ മൂന്നുവര്‍ഷം മുമ്പ്‌ പക്ഷാഘാതം വന്നിരുന്നു. കുറെ നാള്‍ കിടപ്പിലായിരുന്നു. ഇപ്പോഴും നിവര്‍ന്നു നില്‍ക്കാനാവില്ല.വടികുത്തി മെല്ലെ നടക്കാം. ഭാര്യ രജനി കൂലിപ്പണി ചെയ്‌തും പാടത്ത്‌ പണിതുമാണ്‌ വീട്‌ നോക്കിയിരുന്നത്‌. ഇവര്‍ക്ക്‌ മക്കളില്ല. ദമ്പതികളെ സന്ദര്‍ശിച്ചിരുന്നതായും കാഞ്ഞിരം എസ്‌എന്‍ഡിപി സ്‌കൂളിലെ ക്യാമ്പിലേക്ക്‌ മാറാന്‍ ഇവരോട്‌ ആവശ്യപ്പെട്ടിരുന്നതായും ഡെപ്യൂട്ടികലക്ടര്‍ ടികെ വിനീത്‌ അറിയിച്ചു. എന്നാല്‍ അസുഖബാധിതനായതിനാല്‍ ആള്‍ക്കൂട്ടത്തിലേക്ക്‌ ചെല്ലാന്‍ ധൈര്യമില്ല.

കോവിഡ്‌ ഭീതിയുളളതിനാല്‍ ഇരുവര്‍ക്കും ഒറ്റക്ക്‌ താമസിക്കാന്‍ സൗകര്യം നല്‍കുമെന്ന്‌ ഡെപ്യൂട്ടികളക്ടര്‍ പറഞ്ഞു.. പട്ടയവും രേഖകളും തയാറായാല്‍ ഭവന നിര്‍മ്മാണത്തിന്‌ സഹായം നല്‍കുമെന്ന്‌ പഞ്ചായത്ത അധികൃതര്‍ വ്യക്തമാക്കി. ഇറിഗേഷന്‍ ഉദ്യോഗസ്ഥ എംഎസ്‌ നീന, വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ എന്നിവരും ഡെപ്യൂട്ടി കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →