ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന് നേരിട്ട കനത്ത തിരിച്ചടിയോടെ പാർട്ടി വിടുന്നവരുടെ എണ്ണം ഏറുന്നു. പാർട്ടിയിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന ആർ. മഹേന്ദ്രനും രാജിവെച്ചു.പാർട്ടിയിൽ ജനാധിപത്യം ഇല്ലെന്ന് ആരോപിച്ചാണ് മഹേന്ദ്രന്റെ രാജി.
മഹേന്ദ്രന്റെ രാജിയിൽ കമൽ ഹാസൻ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. മഹേന്ദ്രനെ ‘വഞ്ചകൻ’ എന്ന് വിളിച്ചായിരുന്നു കമൽഹാസന്റെ പ്രതികരണം. ഇദ്ദേഹത്തെ പുറത്താക്കാൻ ഉദ്ദേശിച്ചിരുന്നുവെന്നും കളകൾ സ്വയം എം.എൻ.എമ്മിൽ സ്വയം ഒഴിഞ്ഞുപോയതിൽ സന്തോഷമുണ്ടെന്നും കമൽഹാസൻ പറഞ്ഞു.
234 അംഗ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാതെ മക്കൾ നീതി മയ്യം സ്ഥാനാർഥികൾ ദയനീയമായി പരാജയപ്പെട്ടതിന്റെ പിറ്റേന്നാണ് മഹേന്ദ്രനും മറ്റ് ആറ് മുതിർന്ന നേതാക്കളും രാജി പ്രഖ്യാപിച്ചത്.
കോയമ്പത്തൂരിലെ സിങ്കനെല്ലൂർ നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു മഹേന്ദ്രൻ മത്സരിച്ചത്. തോൽവിക്ക് ശേഷം പാർട്ടി സ്ഥാനങ്ങളും പ്രഥമിക അംഗത്വവും രാജിവെച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു

