ന്യൂഡൽഹ / 2026 / ഓഗസ്റ്റ് 22
സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികൾ മറികടന്ന് നരവംശശാസ്ത്രത്തിൽ പി.എച്ച്.ഡി പൂർത്തിയാക്കി ഉത്കൽ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായിരിക്കുകയാണ് ഡോ. പരമാനന്ദ നായിക്. പട്ടികജാതിയിലെ പാനോ വിഭാഗത്തിൽപ്പെട്ട 35 വയസ്സുകാരനായ നായിക്കിന്റെ പഠനയാത്രയ്ക്ക് നിർണായക സഹായമായത് പട്ടികജാതി വിദ്യാർഥികൾക്കുള്ള രാജീവ് ഗാന്ധി ദേശീയ ഫെലോഷിപ്പാണ്. 2016 മുതൽ 2019 വരെ പ്രതിമാസം 16,000 രൂപയാണ് അദ്ദേഹത്തിന് ഫെലോഷിപ്പായി ലഭിച്ചത്. സാമ്പത്തിക സമ്മർദം കുറച്ച ഈ സഹായം ഗവേഷണത്തിലും ഉന്നതപഠനത്തിലും പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ വഴിയൊരുക്കി.
പഠനത്തിന് മുന്നിൽ സാമ്പത്തിക പ്രതിസന്ധി
സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക സാഹചര്യത്തിൽ നിന്നാണ് ഡോ. നായിക് ഉന്നതപഠനത്തിലേക്ക് എത്തിയത്. പുസ്തകങ്ങൾ വാങ്ങുന്നതിനും താമസത്തിനും ഫീൽഡ് സന്ദർശനങ്ങൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും ഡോക്ടറൽ പഠനവുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾക്കും പണം കണ്ടെത്തുന്നത് അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടായിരുന്നു.
ഇത്തരം സാഹചര്യങ്ങളിലുള്ള വിദ്യാർഥികൾക്ക് സാമ്പത്തിക പരിമിതിയും പഠനരംഗത്തെ പരിചയക്കുറവും ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വലിയ തടസ്സങ്ങളാകാം. സമയത്ത് ലഭിക്കുന്ന ഫെലോഷിപ്പ് സഹായം പഠനം തുടരാനും പ്രാധാന്യമുള്ള ഗവേഷണം നടത്താനും ഉന്നതവിദ്യാഭ്യാസ മേഖലയിൽ കരിയർ കെട്ടിപ്പടുക്കാനും സഹായിക്കുമെന്നാണ് ഡോ. നായിക്കിന്റെ അനുഭവം വ്യക്തമാക്കുന്നത്.
രണ്ടാം തലമുറ പഠിതാവിന്റെ പോരാട്ടം
സ്വന്തം സമൂഹത്തിലെ രണ്ടാം തലമുറ പഠിതാവായതിനാൽ സാമൂഹികവും വിദ്യാഭ്യാസപരവുമായ നിരവധി തടസ്സങ്ങളും നായിക് നേരിട്ടു. അക്കാദമിക മേഖലയെക്കുറിച്ചുള്ള പരിചയം കുറവായിരുന്നു. നിലവാരമുള്ള ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണ അവസരങ്ങൾക്കും ലഭ്യമായ പ്രവേശനവും പരിമിതമായിരുന്നു.
എന്നിട്ടും നരവംശശാസ്ത്രത്തിൽ ഉന്നതപഠനം നടത്താനും അധ്യാപകനും ഗവേഷകനുമായി വളരാനും അദ്ദേഹം തീരുമാനിച്ചു. കുടുംബത്തിന്റെ ശക്തമായ പിന്തുണയും സ്വന്തം നിശ്ചയദാർഢ്യവും ഈ യാത്രയിൽ കരുത്തായി. അധ്യാപനം, ഗവേഷണം, നരവംശശാസ്ത്ര പഠനം എന്നിവയിലൂടെ സമൂഹത്തിന് സംഭാവന നൽകുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ഫെലോഷിപ്പ് വഴിത്തിരിവായി
പട്ടികജാതി വിദ്യാർഥികൾക്കുള്ള രാജീവ് ഗാന്ധി ദേശീയ ഫെലോഷിപ്പിന് കീഴിൽ സഹായം ലഭിച്ചതാണ് ഡോ. നായിക്കിന്റെ പഠനജീവിതത്തിലെ വഴിത്തിരിവായത്. യു.ജി.സി–ആർ.ജി.എൻ.എഫ്–എസ്.സി പദ്ധതിയിലൂടെ 2016 മുതൽ 2019 വരെ പ്രതിമാസം 16,000 രൂപ സാമ്പത്തിക സഹായം ലഭിച്ചു.
പഠനച്ചെലവ്, ഫീൽഡ് വർക്ക്, ഗവേഷണ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ പുരോഗതി എന്നിവയ്ക്കെല്ലാം ഈ തുക നിർണായകമായി. സാമ്പത്തിക സമ്മർദം കുറഞ്ഞതോടെ ഡോക്ടറൽ ഗവേഷണത്തിലും ഉന്നതപഠനത്തിലും പൂർണമായി ശ്രദ്ധിക്കാനായി.
പി.എച്ച്.ഡിയിൽ നിന്ന് സർവകലാശാല അധ്യാപകനിലേക്ക്
ഫെലോഷിപ്പിന്റെ സഹായത്തോടെ ഡോ. നായിക് നരവംശശാസ്ത്രത്തിൽ പി.എച്ച്.ഡി വിജയകരമായി പൂർത്തിയാക്കി. പിന്നീട് ഭുവനേശ്വറിലെ ഉത്കൽ സർവകലാശാലയിലെ നരവംശശാസ്ത്ര വിഭാഗത്തിൽ സ്ഥിരം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയും നേടി.
ഇപ്പോൾ അദ്ദേഹം അധ്യാപനം, ഗവേഷണം, വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകൽ എന്നിവയിൽ സജീവമാണ്. അക്കാദമികവും സാമൂഹികവുമായ വികസനത്തിനും സംഭാവന നൽകുന്നു. തൊഴിൽ പുരോഗതി അദ്ദേഹത്തിന് സാമ്പത്തിക സ്ഥിരതയും കുടുംബത്തെ കൂടുതൽ ശക്തമായി പിന്തുണയ്ക്കാനുള്ള ശേഷിയും നൽകി.
വിദ്യാഭ്യാസ സഹായം തുറന്ന പുതിയ വഴി
ഡോ. നായിക്കിന്റെ വിദ്യാഭ്യാസ, തൊഴിൽ, സാമൂഹിക-സാമ്പത്തിക പുരോഗതിയിൽ ഫെലോഷിപ്പ് പ്രധാന പങ്കുവഹിച്ചു. പി.എച്ച്.ഡി ഗവേഷണം പൂർത്തിയാക്കാൻ സഹായിച്ചതിന് പുറമെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ കരിയറിന് ശക്തമായ അടിത്തറയും ഇതിലൂടെ ലഭിച്ചു.
സാമ്പത്തിക സമ്മർദം കുറച്ച ഫെലോഷിപ്പ് ഗവേഷണത്തിലും ഉന്നതപഠനത്തിലും പൂർണമായി ശ്രദ്ധിക്കാൻ സഹായിച്ചെന്ന് ഡോ. നായിക് പറഞ്ഞു. പി.എച്ച്.ഡി പൂർത്തിയാക്കാനും നരവംശശാസ്ത്രത്തിൽ അധ്യാപകനും ഗവേഷകനുമായി കരിയർ കെട്ടിപ്പടുക്കാനും ഇത് സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സമയോചിതമായ സാമ്പത്തിക സഹായം ലഭിച്ചാൽ ഘടനാപരമായ തടസ്സങ്ങൾ മറികടന്ന് പഠനലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്നാണ് ഡോ. പരമാനന്ദ നായിക്കിന്റെ ജീവിതയാത്ര വ്യക്തമാക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെയുള്ള ഉന്നതപഠനത്തിൽ നിന്ന് അസിസ്റ്റന്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്ര നിശ്ചയദാർഢ്യത്തിന്റെയും കുടുംബപിന്തുണയുടെയും വിദ്യാഭ്യാസ ഫെലോഷിപ്പുകളുടെ ശക്തിയുടെയും ഉദാഹരണമാണ്.