ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 5
ന്യൂഡൽഹിയിലെ കൗശൽ ഭവനിൽ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിലായി ബ്രിക്സ് സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന സഹകരണ സഖ്യത്തിന്റെ ഗവേഷണ സിംപോസിയവും സംയുക്ത മാനേജ്മെന്റ് കമ്മിറ്റി യോഗവും നടന്നു. ഡിജിറ്റൽ, ഹരിത, ജനസംഖ്യാപരമായ മാറ്റങ്ങൾ നൈപുണ്യ മേഖലയിലും തൊഴിൽ ആവശ്യങ്ങളിലും സൃഷ്ടിക്കുന്ന സ്വാധീനം യോഗം വിലയിരുത്തി. കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിന്റെ മാർഗനിർദേശത്തിൽ ദേശീയ നൈപുണ്യ വികസന കോർപ്പറേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ബ്രിക്സ് രാജ്യങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖല, പരിശീലന സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.
നൈപുണ്യം സാമ്പത്തിക അടിത്തറയെന്ന് ദേബശ്രീ മുഖർജി
‘സുസ്ഥിരവും ഡിജിറ്റൽ സൗകര്യങ്ങളുള്ളതുമായ സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസം: ബ്രിക്സ് കാഴ്ചപ്പാട്’ എന്നതായിരുന്നു രണ്ടുദിവസത്തെ യോഗത്തിന്റെ പ്രമേയം. നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയ സെക്രട്ടറി ദേബശ്രീ മുഖർജി ഉദ്ഘാടന സമ്മേളനത്തിന് നേതൃത്വം നൽകി. നൈപുണ്യ വികസനം സാമൂഹിക ഇടപെടൽ മാത്രമല്ലെന്നും ഉൽപ്പാദനക്ഷമത, വ്യവസായ മത്സരശേഷി, തൊഴിലാളികളുടെ പ്രതിരോധശേഷി എന്നിവയെ സ്വാധീനിക്കുന്ന നിർണായക സാമ്പത്തിക അടിസ്ഥാനസൗകര്യമാണെന്നും അവർ പറഞ്ഞു.
ലോകജനസംഖ്യയുടെ നാൽപ്പത് ശതമാനത്തിലേറെ പ്രതിനിധാനം ചെയ്യുന്ന ബ്രിക്സ് രാജ്യങ്ങൾക്ക് ചടുലവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഭാവിക്കനുയോജ്യമായ നൈപുണ്യ സംവിധാനങ്ങൾ സൃഷ്ടിക്കാനുള്ള അവസരവും ഉത്തരവാദിത്വവുമുണ്ട്. തൊഴിൽവിപണി വിവരശേഖരണം, സ്ഥാപനങ്ങളുടെ ശക്തിപ്പെടുത്തൽ, സംയുക്ത ഗവേഷണം, നിർമിതബുദ്ധി, ഹരിതസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം കൂട്ടായ ജനസംഖ്യാപരമായ കരുത്തിനെ പൊതുസമൃദ്ധിയാക്കി മാറ്റാൻ സഹായിക്കുമെന്നും ദേബശ്രീ മുഖർജി പറഞ്ഞു.
ബിരുദത്തോടെ പഠനം അവസാനിക്കരുതെന്ന് ആനന്ദറാവു പാട്ടീൽ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ആനന്ദറാവു വി. പാട്ടീൽ ജീവിതകാലം മുഴുവൻ പഠനം തുടരേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഒരു ബിരുദം ലഭിക്കുന്നതോടെ പഠനം അവസാനിക്കുന്ന സാഹചര്യം ഇനി സാധ്യമല്ല. പഠിതാക്കൾക്ക് ജീവിതകാലം മുഴുവൻ ക്ലാസ് മുറികൾ, തൊഴിൽസ്ഥലങ്ങൾ, ഡിജിറ്റൽ പഠനവേദികൾ എന്നിവയ്ക്കിടയിൽ സ്വതന്ത്രമായി മാറാൻ വിദ്യാഭ്യാസ സംവിധാനങ്ങൾ അവസരമൊരുക്കണം.
ബഹുവിഷയ പഠനം, പഠന ക്രെഡിറ്റുകൾ കൈമാറാനുള്ള സൗകര്യം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും തമ്മിലുള്ള ഏകോപനം എന്നിവയിലൂടെ ദേശീയ വിദ്യാഭ്യാസ നയം 2020 ഇതിന് പിന്തുണ നൽകുന്നു. സംയുക്ത പാഠ്യപദ്ധതികൾ, സ്ഥാപനങ്ങൾ തമ്മിലുള്ള കൈമാറ്റം, യോഗ്യതകൾക്കും ചെറുകാല പഠന സാക്ഷ്യപത്രങ്ങൾക്കും വിപുലമായ അംഗീകാരം എന്നിവയിലൂടെ ബ്രിക്സ് സഹകരണത്തിന് ഈ നടപടികൾ മുന്നോട്ടുകൊണ്ടുപോകാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നൈപുണ്യ നയതന്ത്രം തൊഴിലാളികളുടെ സുരക്ഷിത സഞ്ചാരത്തിന്
വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി രാജീവ് ബോഡ്വാഡെ നൈപുണ്യ നയതന്ത്രത്തിന്റെ പ്രാധാന്യമാണ് വിശദീകരിച്ചത്. ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷസ്ഥാനത്തിന് കീഴിൽ അംഗരാജ്യങ്ങളുടെ ജനസംഖ്യാപരവും സാമ്പത്തികവുമായ കരുത്ത് ജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന ഫലങ്ങളാക്കി മാറ്റണം. നൈപുണ്യ നയതന്ത്രത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത് ക്രമബദ്ധമായ തൊഴിലാളി സഞ്ചാരം, വിശ്വാസയോഗ്യമായ സാക്ഷ്യപ്പെടുത്തൽ, രാജ്യങ്ങൾക്കിടയിലെ സ്ഥാപന ഏകോപനം എന്നിവയ്ക്ക് സഹായിക്കും.
കുടിയേറ്റ പങ്കാളിത്തം, ഡിജിറ്റൽ നൈപുണ്യ പരിശീലന വേദികൾ, സുതാര്യമായ തൊഴിലാളി സഞ്ചാര സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ രാജ്യം തയ്യാറാണ്. ഇതിലൂടെ ആഗോള ദക്ഷിണ മേഖലയിലെ രാജ്യങ്ങൾക്കിടയിൽ സുരക്ഷിതവും പരസ്പര പ്രയോജനകരവുമായ തൊഴിൽ മാർഗങ്ങൾ വികസിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് വലിയ മാറ്റങ്ങളിലൂടെ ബ്രിക്സ് കടന്നുപോകുന്നു
ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ബ്രിക്സ് സഖ്യത്തിന്റെ മാറിമാറി വരുന്ന അധ്യക്ഷനുമായ അരുണ്കുമാർ പിള്ള പ്രായോഗിക സഹകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ഡിജിറ്റൽ, ഹരിത, ജനസംഖ്യാപരമായ മൂന്ന് മാറ്റങ്ങളിലൂടെയാണ് ബ്രിക്സ് രാജ്യങ്ങൾ ഒരേസമയം കടന്നുപോകുന്നത്. 2030 ആകുമ്പോഴേക്കും നിർമിതബുദ്ധിയും വിവരസംസ്കരണ സാങ്കേതികവിദ്യകളും വ്യാപാരരംഗത്തെ മാറ്റുമെന്ന് 86 ശതമാനം തൊഴിലുടമകൾ പ്രതീക്ഷിക്കുന്നു. തൊഴിലാളികളുടെ അടിസ്ഥാന നൈപുണ്യങ്ങളിൽ 39 ശതമാനത്തോളം മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.
പുനരുപയോഗ ഊർജമേഖല ഇതിനകം ലോകത്ത് ഒരു കോടി അറുപത്താറ് ലക്ഷം തൊഴിലവസരങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്. ചില ബ്രിക്സ് രാജ്യങ്ങളിൽ യുവ തൊഴിലാളികളുടെ എണ്ണം വർധിക്കുമ്പോൾ മറ്റു ചില രാജ്യങ്ങൾ സ്ഥിരമായ തൊഴിലാളി ക്ഷാമം നേരിടുന്നു. വിവിധ നൈപുണ്യ സംവിധാനങ്ങൾ തമ്മിലുള്ള വിശ്വാസവും അംഗീകാരവുമാണ് പ്രധാന വെല്ലുവിളി. താരതമ്യം ചെയ്യാവുന്ന യോഗ്യതകൾ, പരിശോധിക്കാവുന്ന ഡിജിറ്റൽ സാക്ഷ്യപത്രങ്ങൾ, പൊതുമാനദണ്ഡങ്ങൾ എന്നിവ ജനസംഖ്യാപരമായ കരുത്തിനെ തൊഴിൽസഞ്ചാരവും അവസരവും വളർച്ചയുമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നൈപുണ്യ പഠനവും മത്സരവും നിർദേശിച്ച് ഇന്ത്യ
ഉദ്ഘാടന സമ്മേളനത്തിൽ പരിശീലന ഡയറക്ടറേറ്റ് ജനറൽ ദിലീപ് കുമാർ, വിദ്യാഭ്യാസ മന്ത്രാലയ അഡീഷണൽ സെക്രട്ടറി ആനന്ദറാവു വി. പാട്ടീൽ, നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയ അഡീഷണൽ സെക്രട്ടറി നിരഞ്ജൻ കുമാർ സുധാംശു, സീനിയർ സാമ്പത്തിക ഉപദേഷ്ടാവ് മനീഷ സെൻസർമ, വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി രാജീവ് ബോഡ്വാഡെ, അരുണ്കുമാർ പിള്ള എന്നിവരും പങ്കെടുത്തു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ബ്രസീൽ, റഷ്യ, ചൈന, ഐക്യ അറബ് എമിറേറ്റ്സ്, ഇറാൻ, ഇന്ത്യ എന്നീ രാജ്യങ്ങൾ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലും നടപ്പാക്കുന്ന പ്രധാന പദ്ധതികൾ അവതരിപ്പിച്ചു. ഹരിത നൈപുണ്യ വികസനവും സുസ്ഥിര പദ്ധതികൾക്കുള്ള ധനസഹായ സംവിധാനങ്ങളും സംബന്ധിച്ചും സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലെ ഡിജിറ്റൽ മാറ്റം, നിർമിതബുദ്ധി, മായിക യാഥാർഥ്യം, വിപുലീകൃത യാഥാർഥ്യം എന്നിവ സംബന്ധിച്ചും രണ്ട് ചർച്ചകൾ നടന്നു.
ഓഗസ്റ്റ് നാലിന് നടന്ന സംയുക്ത മാനേജ്മെന്റ് കമ്മിറ്റി യോഗം ഗവേഷണ സിംപോസിയത്തിലെ ചർച്ചകളുടെ സംഗ്രഹം പരിശോധിച്ചു. ഭാവിയിലെ മുൻഗണനകളെക്കുറിച്ച് അംഗരാജ്യങ്ങളുടെ അഭിപ്രായവും തേടി. ഇന്ത്യയുടെ അധ്യക്ഷസ്ഥാനത്തിന് കീഴിൽ മൂന്ന് നിർദേശങ്ങളാണ് ചർച്ച ചെയ്തത്. പുതിയ തൊഴിൽമേഖലകളിലെ നൈപുണ്യ വിടവും തൊഴിലാളി ക്ഷാമവും കണ്ടെത്താൻ ബ്രിക്സ് അന്താരാഷ്ട്ര നൈപുണ്യ വിടവ് പഠനം നടത്തുക എന്നതാണ് ആദ്യ നിർദേശം.
തൊഴിലധിഷ്ഠിത മികവ് പ്രോത്സാഹിപ്പിക്കാനും കഴിവുകളെക്കുറിച്ച് പൊതുധാരണ സൃഷ്ടിക്കാനും ബ്രിക്സ് നൈപുണ്യ മത്സരം നടത്തുക എന്നതാണ് രണ്ടാമത്തേത്. വ്യവസായ പങ്കാളിത്തം, ഡിജിറ്റൽ പഠനം, യോഗ്യതകൾ, ധനസഹായ സംവിധാനം എന്നിവ ഉൾപ്പെടുത്തി സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലെ മികച്ച മാതൃകകളുടെ സമാഹാരം തയ്യാറാക്കുക എന്നതാണ് മൂന്നാമത്തെ നിർദേശം. നവ-പുനരുപയോഗ ഊർജ മന്ത്രാലയം, ലോകബാങ്ക്, അന്താരാഷ്ട്ര തൊഴിൽ സംഘടന, യുനെസ്കോ, സർവകലാശാലകൾ, വ്യവസായ സ്ഥാപനങ്ങൾ, മേഖലാ നൈപുണ്യ കൗൺസിലുകൾ എന്നിവയുടെ പ്രതിനിധികളും ചർച്ചകളിൽ പങ്കെടുത്തു.