ന്യൂഡൽഹി, 2026 ജൂലൈ 3
സ്ത്രീകളുടെ സുരക്ഷയും മാനസിക പിന്തുണയും ഉറപ്പാക്കാൻ ദേശീയ വനിതാ കമ്മീഷൻ നടത്തുന്ന വനിതാ ഹെൽപ്ലൈൻ 14490 കൂടുതൽ ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്രം. 2026 ജൂലൈ 3-ന് പ്രസിദ്ധീകരിച്ച വിവരക്കുറിപ്പിലാണ് ഈ സേവനത്തിന്റെ പ്രാധാന്യം വിശദീകരിച്ചത്. രാജ്യത്ത് എവിടെയിരുന്നും സ്ത്രീകൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാനും അടിയന്തര സഹായം തേടാനും ഈ സംവിധാനത്തിലൂടെ കഴിയും.
പരാതി നൽകാം, കൗൺസലിംഗും ലഭിക്കും
ഗാർഹിക പീഡനം ഉൾപ്പെടെ വിവിധ തരത്തിലുള്ള അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കും 18 വയസിന് മുകളിലുള്ള പെൺകുട്ടികൾക്കും ഈ ഹെൽപ്പ് ലൈൻ ഉപയോഗിക്കാം. 14490 എന്ന ചുരുക്ക നമ്പർ ദേശീയ വനിതാ കമ്മീഷന്റെ നിലവിലുള്ള 7827170170. ഹെൽപ്പ് ലൈനുമായി ബന്ധിപ്പിച്ചിരിക്കുന്നു. പരിശീലനം നേടിയ മാനസികാരോഗ്യ കൗൺസിലർമാരാണ് സഹായം നൽകുന്നത്. അതിനാൽ പരാതി മാത്രം നൽകുന്ന സംവിധാനം അല്ല ഇത്; പ്രതിസന്ധിയിൽ മനസുതുറന്ന് സഹായം തേടാനുള്ള വേദി കൂടിയാണ്.
ഡിജിറ്റൽ പരാതി സംവിധാനം മുഴുവൻ സമയവും
ഈ ഹെൽപ്ലൈൻ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഡിജിറ്റൽ പരാതി രജിസ്ട്രേഷൻ സംവിധാനമാണ്. പരാതി നൽകൽ, മാനസിക കൗൺസലിംഗ്, ബന്ധപ്പെട്ട അധികാരികളിലേക്ക് കൈമാറ്റം, സർക്കാർ പദ്ധതികളേക്കുറിച്ചുള്ള വിവരം എന്നിവ ഇതിലൂടെ ലഭിക്കും. പ്രത്യേകിച്ച് അടിയന്തര സാഹചര്യങ്ങളിൽ എളുപ്പത്തിൽ ഓർക്കാവുന്ന ഒരു രാജ്യവ്യാപക നമ്പർ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
പരാതികൾ പരിശോധിച്ച് നടപടി
ദേശീയ വനിതാ കമ്മീഷന്റെ പരിധിയിൽ വരുന്ന പരാതികൾ പരിശോധിച്ച ശേഷം കേസ് നമ്പർ നൽകി രജിസ്റ്റർ ചെയ്യും. പരിധിക്ക് പുറത്തുള്ള പരാതികൾ പരാതിക്കാരിയെ അറിയിച്ച ശേഷം അവസാനിപ്പിക്കും. രജിസ്റ്റർ ചെയ്ത കേസുകളിൽ പോലീസിന്റെ അന്വേഷണം വേഗത്തിലാക്കൽ, നിയമ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കൽ, മധ്യസ്ഥതയിലൂടെയോ കൗൺസലിംഗിലൂടെയോ പ്രശ്നപരിഹാരം കണ്ടെത്തൽ തുടങ്ങിയ നടപടികളാണ് സ്വീകരിക്കുക. ഗുരുതര കേസുകളിൽ അന്വേഷണ സമിതിയും രൂപീകരിക്കും.
പരാതികളിൽ നിന്ന് നയപരിഷ്കാരത്തിലേക്ക്
സ്ത്രീകൾ നൽകുന്ന പരാതികൾ വ്യക്തിഗത പ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രമല്ല ഉപയോഗിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ സ്വഭാവവും പ്രവണതയും മനസ്സിലാക്കാനും ഈ വിവരങ്ങൾ സഹായിക്കും. പോലീസുകാർ, ജുഡീഷ്യൽ ഉദ്യോഗസ്ഥർ, പ്രോസിക്യൂട്ടർമാർ, ഫോറൻസിക് വിദഗ്ധർ, ഭരണ ഉദ്യോഗസ്ഥർ എന്നിവർക്കുള്ള ബോധവൽക്കരണ പരിപാടികളിലും ഇത്തരം കേസുകൾ പഠനവിഷയമാക്കും. ഇതുവഴി സ്ത്രീകളുടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ പ്രതികരണശേഷിയുള്ളതാക്കാനാണ് ലക്ഷ്യം.