മലപ്പുറം, 2026 ജൂൺ 15 –
തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബി രംഗത്തെത്തി. മലപ്പുറത്ത് നടന്ന ഇഎംഎസിന്റെ ലോകം സെമിനാറിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു നേതാവിന്റെ ബന്ധുവിനെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിക്കെതിരെ വിമർശനങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യമുണ്ടെങ്കിൽ അത്തരം സ്ഥാനാർഥിത്വം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം അർഹതയുടെ അടിസ്ഥാനത്തിൽ ഒരാൾ സ്ഥാനാർഥിയാകുമ്പോൾ ബന്ധുത്വം ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ വിമർശിക്കുന്നത് സാധാരണമാണെന്നും അത്തരം പ്രചാരണങ്ങളുടെ പിന്നാലെ പാർട്ടി പോകേണ്ടതില്ലെന്നും എം. എ. ബേബി പറഞ്ഞു. എന്നാൽ ഒരു നേതാവുമായി ബന്ധപ്പെട്ട വ്യക്തിയുടെ സ്ഥാനാർഥിത്വം പാർട്ടിയെ മൊത്തത്തിൽ ആക്രമിക്കാൻ അവസരമൊരുക്കുമെന്ന് തോന്നിയാൽ അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിലെ ഒരു സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ലെന്ന സ്വയം വിമർശനം ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് മുൻമന്ത്രി പി. രാജീവും ആത്മവിമർശനം നടത്തി. “എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്” എന്ന മുദ്രാവാക്യം ശരിയായില്ലെന്നും അത് ജനങ്ങൾക്കിടയിൽ മറ്റൊരു ബോധം സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നതും ശബരിമല സ്വർണക്കൊള്ള കേസിൽ നടപടി വൈകിയതും വീഴ്ചയായിരുന്നുവെന്നും പി. രാജീവ് അഭിപ്രായപ്പെട്ടു.