പ്രധാന വിവരങ്ങൾ
- ദേശീയപാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു.
- അപകടത്തിൽ അഞ്ചുപേർക്ക് ഗുരുതര പരിക്ക്.
- ഒരു കുട്ടി റോഡിലേക്ക് തെറിച്ചുവീണു.
- പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
- അപകടത്തെ തുടർന്ന് ഗതാഗത തടസം ഉണ്ടായി.

News Portal

പാറശാല, 2026 ജൂൺ 14 –
ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം കെ.എസ്.ആർ.ടി.സി ബസിലും ഇടിച്ച് അഞ്ചുപേർക്ക് ഗുരുതര പരിക്കേറ്റു. ഉദിയൻകുളങ്ങരയ്ക്കും കൊറ്റാമത്തിനും ഇടയിൽ ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. പാറശാല ഭാഗത്തുനിന്ന് നെയ്യാറ്റിൻകരയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും കെ.എസ്.ആർ.ടി.സി ബസും എതിർദിശയിൽ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
എതിർദിശയിൽ വന്ന കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് തെറിച്ച കാർ ബസിനു മുന്നിൽ ഇടിച്ചുനിൽക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരു കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഒരു കുട്ടി റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ കുലശേഖരം സ്വദേശികളായ ബിനു (39), ആൻലിയ (10), ആൻലിൻ (9) എന്നിവരെ ആദ്യം പാറശാല ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോ ഡ്രൈവർ തങ്കരാജൻ (70), ബസ് യാത്രക്കാരി അഞ്ജന (29) എന്നിവർക്കും ഗുരുതര പരിക്കേറ്റു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസം നേരിട്ടു. കാറിൽ നിന്ന് പുറത്തുവീണ എൻജിൻ ഓയിൽ റോഡിൽ വ്യാപകമായി പടർന്നതിനാൽ പാറശാല ഫയർഫോഴ്സ് എത്തി ശുചീകരണ പ്രവർത്തനം നടത്തി. പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു.