ഇൻഡോർ, 2026 ജൂൺ 13
മധ്യപ്രദേശിലെ ഇൻഡോറിൽ ബ്രിക്സ് രാജ്യങ്ങളിലെ കാർഷിക മന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തിന് തുടക്കമായി. ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര കൃഷി-കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇന്ത്യയുടെ കാർഷിക നേട്ടങ്ങളും ആഗോള സഹകരണത്തോടുള്ള പ്രതിബദ്ധതയും അവതരിപ്പിച്ചു. കാർഷിക രംഗത്ത് കഴിഞ്ഞ ഒരു ദശകമായി ശരാശരി വാർഷിക വളർച്ച നാലര ശതമാനത്തിനടുത്തെത്തിയതായും രാജ്യത്തെ ആകെ ഭക്ഷ്യധാന്യ ഉൽപാദനം മുന്നൂറ്റി എഴുപത്തിയാറ് ദശലക്ഷം ടണ്ണിലെത്തിയതായും അദ്ദേഹം അറിയിച്ചു.
ബ്രിക്സ് രാജ്യങ്ങളുടെ പ്രതിനിധികളെ അഭിസംബോധന ചെയ്ത ചൗഹാൻ, ചെറുകിട-നാമമാത്ര കർഷകരെ ശക്തിപ്പെടുത്തുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, പ്രകൃതി വിഭവങ്ങളിലെ സമ്മർദം, വർധിച്ചുവരുന്ന ചെലവുകൾ, കാർഷിക വിപണികളിലെ അനിശ്ചിതത്വം തുടങ്ങിയ വെല്ലുവിളികൾ ഒരുമിച്ച് നേരിടാൻ ഈ സമ്മേളനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ കർഷകരിൽ എൺപത്തിയേഴു ശതമാനവും ചെറുകിട-നാമമാത്ര വിഭാഗത്തിൽപ്പെടുന്നവരാണെന്നും അവരുടെ ശാക്തീകരണമാണ് ഗ്രാമീണ വികസനത്തിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി കൃഷി, സാങ്കേതികവിദ്യ, വനിതാ പങ്കാളിത്തം, യുവജനങ്ങളുടെ ഇടപെടൽ എന്നിവ കാർഷിക മേഖലയെ കൂടുതൽ ശക്തമാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ തൊഴിൽശക്തിയുടെ ഏകദേശം നാൽപ്പത്തിമൂന്ന് ശതമാനം ആളുകളും കാർഷിക-അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി ചൗഹാൻ ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ട വിത്തിനങ്ങൾ, ജലസേചന വികസനം, കാർഷിക സാങ്കേതികവിദ്യ, കർഷക സഹായ പദ്ധതികൾ എന്നിവ കർഷകർക്ക് വലിയ നേട്ടമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. ഭാവിയിൽ അനുഭവങ്ങളുടെ കൈമാറ്റം, സാങ്കേതിക സഹകരണം, നയപരമായ സംവാദം എന്നിവയിലൂടെ ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ആഗോള ഭക്ഷ്യസുരക്ഷയും സുസ്ഥിര കാർഷിക വികസനവും ഉറപ്പാക്കാൻ എല്ലാ അംഗരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.