ഹൈലൈറ്റുകൾ
- 350-ലധികം ഉദ്യോഗസ്ഥർ പങ്കെടുത്തു.
- 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികൾ എത്തി.
- ജ്ഞാനേഷ് കുമാർ സമ്മേളനത്തെ അഭിസംബോധന ചെയ്തു.
- വസ്തുതാധിഷ്ഠിത ആശയവിനിമയത്തിന് പ്രാധാന്യം നൽകി.
- ചോദ്യോത്തര സെഷനും സംഘടിപ്പിച്ചു.

News Portal

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമ-വാർത്താവിനിമയ ഉദ്യോഗസ്ഥർക്കായി ഏകദിന സമ്മേളനം സംഘടിപ്പിച്ചു. 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മാധ്യമ നോഡൽ ഉദ്യോഗസ്ഥർ, സാമൂഹികമാധ്യമ നോഡൽ ഉദ്യോഗസ്ഥർ, ജില്ലാതല മാധ്യമ നോഡൽ ഉദ്യോഗസ്ഥർ, പൊതുജനസമ്പർക്ക ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 350-ലധികം ഉദ്യോഗസ്ഥരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും സമ്മേളനത്തെ അഭിസംബോധന ചെയ്തു. ആശയവിനിമയം സമയബന്ധിതവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതും വസ്തുതകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിലുള്ളതു മാകണമെന്ന് ജ്ഞാനേഷ് കുമാർ പറഞ്ഞു. ആശയവിനിമയം ഫലപ്രാപ്തിക്ക് മുൻഗണന നൽകണമെന്നും സുഖ്ബീർ സിങ് സന്ധു വ്യക്തമാക്കി. കമ്മീഷന്റെ ചട്ടങ്ങളും മാർഗനിർദേശങ്ങളും പൊതുജനങ്ങളി ലെത്തിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് പ്രധാന പങ്കുണ്ടെന്നും വിവേക് ജോഷി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ആശയവിനിമയ തന്ത്രങ്ങൾ, ഭരണഘടനാ വ്യവസ്ഥകൾ, നിയമങ്ങൾ, സുപ്രീംകോടതിയുടെ സമീപകാല ഉത്തരവുകൾ എന്നിവ സമ്മേളനത്തിൽ ചർച്ചയായി. മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും വിവരങ്ങൾ വ്യാപിപ്പിക്കൽ, തെറ്റായ വിവരങ്ങളെ നേരിടൽ, യുവ വോട്ടർമാരുമായി ഇടപെടൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതികൾ ജനങ്ങളിലെത്തിക്കൽ തുടങ്ങിയ വിഷയങ്ങളിലും പ്രായോഗിക സെഷനുകൾ നടന്നു. സമീപകാലത്ത് തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ അനുഭവങ്ങൾ പങ്കുവെക്കുകയും മികച്ച രീതികൾ അവതരിപ്പിക്കുകയും ചെയ്തു. ചോദ്യോത്തര സെഷനോടെയാണ് സമ്മേളനം സമാപിച്ചത്.