.
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതിയിൽ കേന്ദ്ര സർക്കാരിന്റെ ഗൂഢലക്ഷ്യവും ന്യൂനപക്ഷ വിരുദ്ധ അജൻഡയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തയച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.ക്രൈസ്തവ സ്ഥാപനങ്ങൾ അടക്കമുള്ള സന്നദ്ധ സംഘടനകളുടെ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളെ തടയാനുള്ള കേന്ദ്ര നീക്കം സംബന്ധിച്ച അഞ്ച് ചോദ്യങ്ങളാണ് പ്രധാനമന്ത്രിക്കുള്ള കത്തിൽ കെ.സി. വേണുഗോപാൽ ഉന്നയിച്ചത്.
പരിപാവനമായ ദുഃഖവെള്ളി- ഈസ്റ്റർ വേളയിൽ കേരളത്തിൽ വന്ന് എഫ്സിആർഎ ബില്ലിനെക്കുറിച്ച് കള്ളം പറഞ്ഞ പ്രധാനമന്ത്രി, ബില്ലിന്റെ പേരിൽ മുറിവേറ്റ സമൂഹത്തെ അപമാനിച്ചിരിക്കുകയാണ്.
കത്തിലെ പ്രധാന ചോദ്യങ്ങൾ.
എഫ്സിആർഎ ബില്ലിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് നന്നായി അറിയാവുന്നത് അങ്ങേയ്ക്കല്ലേ? ബിസിനസ് അഡ്വൈസറി കമ്മിറ്റികൂടി സമയം നിശ്ചയിച്ചിട്ടാണല്ലോ സാധാരണഗതിയിൽ ബിൽ സഭയുടെ പരിഗണനയ്ക്കു വിടുന്നത്. എഫ്സിആർഎ ബില്ലിൽ ബിഎസിയിൽ കൂടിയാലോചന നടന്നിട്ടുണ്ടോ?
കമ്മിറ്റി ബിൽ അവതരിപ്പിക്കാൻ സമയം നിശ്ചയിച്ചു തന്നിട്ടുണ്ടോ? ഇല്ലെങ്കിൽ, അങ്ങനെ സമയം നിശ്ചയിക്കാതെ പാർലമെന്റിലെ കീഴ്വ ഴക്കങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ ധൃതിപിടിച്ച് ഇത്തരം ബിൽ കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നിലെ അടിയന്തര സാഹചര്യമെന്താണ്? ബിൽഅവതരിപ്പിക്കപ്പെട്ടപ്പോൾത്തന്നെ കോണ്ഗ്രസിൽനിന്ന് മനീഷ് തിവാരി ബില്ലിനെതിരേ രംഗത്തുവന്നു. നാലു പ്രധാന വിഷയമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
എഫ്സിആർഎ നിയമ ഭേദഗതി ബിൽ ഭണഘടനാ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്നും ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകളിലടക്കം സേവനമനസ്ഥിതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ മേൽ ഡെമോക്ലസിന്റെ വാൾ പോലെയാണെന്നു ചൂണ്ടിക്കാട്ടിയിട്ടും, ബില്ലിന്റെ ദൂരവ്യാപകമായ ദോഷങ്ങൾ സർക്കാരിന് മനസിലായിട്ടും എന്തുകൊണ്ടാണ് ബിൽ അവതരണവുമായി സർക്കാർ മുന്നോട്ടുപോയത്?
അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ സംസ്ഥാനങ്ങളിലെ, പ്രതിപക്ഷ എംപിമാർ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്താണെന്നും ഇതു സുവർണാവസരമാണെന്നും കണക്കാക്കി ബിൽ അവതരിപ്പിക്കുകയല്ലേ സർക്കാർ ചെയ്തത്?
സഭ പിരിയുന്നതിന്റെ തലേന്നാണ് ഇത്തരം നീക്കം നടന്നത്. ഇതിനെ എംപിമാർ ചോദ്യം ചെയ്തപ്പോൾ സർക്കാർ തീരുമാനമാണെന്നാണ് സ്പീക്കർ അറിയിച്ചത്. അത്തരം കുറുക്കുവഴികളിലൂടെ ബിൽ പാസാക്കി എടുക്കണമെന്ന കുബുദ്ധിക്കു പിന്നിൽ നിഗൂഢലക്ഷ്യങ്ങളില്ലെന്ന് എങ്ങനെ പറയാനാകും? ഉചിത സമയത്ത് ബിൽ അവതരിപ്പിക്കുമെന്നാണ് കേന്ദ്രമന്ത്രി കിരണ് റിജിജു ബിൽ തത്കാലം പിൻവലിച്ചശേഷം പാർലമെന്റിനെഅറിയിച്ചത്.
താങ്കൾ പ്രധാനമന്ത്രിയായ അന്നു മുതൽ രാജ്യത്തെ ക്രൈസ്തവരടക്കമുള്ള ജനവിഭാഗം അനുഭവിക്കുന്ന പീഡനങ്ങളുടെയും സഹനങ്ങളുടെയും തുടർച്ചയല്ലേ എഫ്സിആർഎ ബിൽ? ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അപകടങ്ങളും പതിയിരിക്കുന്ന ഈ ഭേദഗതി അംഗീകരിക്കാൻ കഴിയില്ലെന്നും ബിജെപിയുടെ പ്രത്യയശാസ്ത്രങ്ങളോട് യോജിക്കാത്തവരെ ഉന്നംവച്ചുള്ള നീക്കമാണിതെന്നും ന്യൂനപക്ഷ സമുദായ സംഘടനകൾ ജീവകാരുണ്യ രംഗത്തും സാമൂഹിക, ജനസേവന, വിദ്യാഭ്യാസ രംഗത്തും നടത്തുന്ന സേവനങ്ങളെ പരിമിതപ്പെടുത്താൻ മാത്രമേ ഈ നടപടികൊണ്ട് കഴിയൂവെന്നും കോണ്ഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടിയിട്ടും ബില്ലുമായി മുന്നോട്ടുപോയതിനു പിന്നിൽ വ്യക്തമായ ഗൂഢാലോചനയില്ലേ?
വിശുദ്ധവാരത്തിൽ കുരിശിന്റെ വഴിയിൽ പങ്കുചേരുകയും ക്രിസ്മസിന് കേക്കുമായി അരമനകളിലും വീടുകളിലും എത്തുകയും ചെയ്യുന്ന ബിജെപി രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ ഇക്കാര്യത്തിൽ പാലിച്ച നിശബ്ദതയെക്കുറിച്ച് എന്തു പറയും.
തെരഞ്ഞെടുപ്പു നടക്കുന്ന സമയത്ത് ബിൽ കൊണ്ടുവന്ന് ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താനല്ലേ അങ്ങ് ശ്രമിച്ചത്?
.



