തിരുവനന്തപുരം: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ മനു എന്ന ആന ചവിട്ടികൊന്ന ഒന്നാം പാപ്പാൻ വിഷ്ണു (27) വിന്റെ കുടുംബത്തിന് നൽകാൻ തീരുമാനിച്ച 18.5 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിൽ ബാക്കി നൽകാനുള്ള 13 ലക്ഷം രൂപ ലഭിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്. തിരുവനന്തപുരം ജില്ലാ കളക്ടർക്കും നെയ്യാറ്റിൻകര തഹസിൽദാർക്കുമാണ് ഉത്തരവ് നൽകിയത്. സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ വിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കാൻ കഴിയുകയുള്ളൂ. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ഫോറസ്റ്റ് കൺസർവേറ്റർക്ക് നിർദേശം നൽകി
ദിവസവേതനക്കാരനായ വിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരി ഏഴിന് ജസ്റ്റീസ് അലക്സാണ്ടർ തോമസ് അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ഫോറസ്റ്റ് കൺസർവേറ്റർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങളുള്ളത്. 2018 മുതൽ കോട്ടൂർ ആനപുനരധിവാസ കേന്ദ്രത്തിൽ ദിവസവേതന പാപ്പാനായിരുന്നു വിഷ്ണു. വിഷ്ണുവിന്റെ കുടുംബത്തിന് 50,000 രൂപ അടിയന്തര ധനസഹായം നൽകിയതായി റിപ്പോർട്ടിൽ പറഞ്ഞു. ആനയ്ക്കുള്ള ഇൻഷ്വറൻസിൽനിന്നും മൂന്ന് ലക്ഷവും വനംവകുപ്പിലെ താത്കാലിക ജീവനക്കാർക്കുള്ള ഇൻഷ്വറൻസ് പരിരക്ഷയിൽനിന്നും അഞ്ച് ലക്ഷവും അനുവദിക്കും. ഇതിനാവശ്യമായ രേഖകൾ ലഭ്യമാക്കി തുടർനടപടി സ്വീകരിക്കും.
ഇതിൽ അഞ്ച് ലക്ഷം രൂപ പിതാവായ പി. ബിജുകുമാറിന്
വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ അവകാശികൾക്ക് നൽകുന്ന 10 ലക്ഷം രൂപ നിർധന കുടുംബാംഗമായ വിഷ്ണുവിന്റെ അവകാശികൾക്കും അനുവദിക്കുന്നതാണ്. ഇതിൽ അഞ്ച് ലക്ഷം രൂപ പിതാവായ പി. ബിജുകുമാറിന് നൽകാൻ നടപടിയെടുത്തിട്ടുണ്ട്. അനന്തരാവകാശ സർട്ടിഫിക്കറ്റും മറ്റ് നിയമപരമായ രേഖകളും കുടുംബം ലഭ്യമാക്കിയാൽ ബാക്കി അഞ്ച് ലക്ഷം രൂപ എത്രയും വേഗം വിഷ്ണുവിന്റെ കുടുംബത്തിന് നൽകുമെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
പ്രകോപിതനായ ആന തുമ്പിക്കൈകൊണ്ട് ആക്രമിച്ച് വെള്ളത്തിലേക്ക് തട്ടിയിടുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാവിലെ ആനകളെ നെയ്യാർ റിസർവോയറിൽ കുളിപ്പിച്ചുകൊണ്ടിരിക്കെയാണ് ഉദ്ദേശം ഒൻപത് വയസുള്ള മനു എന്ന മോഴയാന ഒന്നാം പാപ്പാനായ വി. വിഷ്ണുവിനെ പെട്ടെന്ന് പ്രകോപിതനായി തുമ്പിക്കൈകൊണ്ട് ആക്രമിച്ച് വെള്ളത്തിലേക്ക് തട്ടിയിട്ടത്. പിടിയാനകളെ കുളിപ്പിക്കുന്ന ഭാഗത്ത് വെള്ളത്തിലിറങ്ങി ശല്യപ്പെടുത്തിയപ്പോൾ മനുവിനെ പാപ്പാൻ കരയ്ക്കു കയറ്റി ആണാനകളെ കുളിപ്പിക്കുന്ന ഭാഗത്ത് കൊണ്ടു പോയതാവാം മനുവിനെ പ്രകോപിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
പാകപ്പിഴ ഉണ്ടെങ്കിൽ പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം
നിലവിലുള്ള പ്രശ്നങ്ങളുടെ വെളിച്ചത്തിൽ ഒരു സേഫ്റ്റി ഓഡിറ്റ് നടത്തി പാകപ്പിഴ ഉണ്ടെങ്കിൽ പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി റിപ്പോർട്ടിൽ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടറും തഹസിൽദാറും ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
Tags : compensation trampled elephant kill
