ടെഹ്റാൻ: ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിലുണ്ടായ മിസൈൽ ആക്രമണത്തിൽ 39 പേർക്ക് പരിക്ക്. ഷിമൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്റർ സ്ഥിതിചെയ്യുന്നത് ഡിമോണയിലാണ്. മിസൈൽ ആക്രമണത്തിൽ ന്യൂക്ലിയർ റിസർച്ച് സെന്ററിൽ തീപിടുത്തമുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ആണവവികിരണം സംഭവിച്ചിട്ടില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) അറിയിച്ചു.24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ഡിമോണയിൽ മിസൈൽ ആക്രമണമുണ്ടായത്.
നതാൻസ് ആണവനിലയത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ മറുപടിയെന്ന് ഇറാൻ
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് രാജ്യാന്തര ആണവോർജ ഏജൻസി തലവൻ റഫാൽ ഗ്രോസി പറഞ്ഞു. ആണവ നിലയങ്ങൾക്ക് സമീപം പരമാവധി സൈനിക നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നതാൻസ് ആണവനിലയത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ മറുപടിയാണിതെന്നും ഇറാൻ പ്രതികരിച്ചു.ഗൾഫ് മേഖലയിലെ ചരക്ക് കപ്പലുകളെയും യാത്രാക്കപ്പലുകളെയും യുഎസ്, ഇസ്രയേൽ സൈന്യങ്ങൾ മനഃപൂർവം ലക്ഷ്യം വെക്കുകയാണെന്ന് ഇറാൻ ആരോപിച്ചു. ഇത്തരം ആക്രമണങ്ങൾ തുടരുകയാണെങ്കിൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
