ജറുസലേം: ഇറാനിലെ വാതകപ്പാടങ്ങൾക്കും ഊർജ നിലയങ്ങൾക്കും നേരെ ആക്രമണം നടത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ വഷളാകാതിരിക്കാനാണ് ഈ നിലപാട് സ്വീകരിച്ചതെന്നാണ് വിശദീകരണം. ഇറാൻ അടുത്തിടെ ഇസ്രായേലിന് നേരെ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആഗോള എണ്ണ വിപണിയെയും സമ്പദ് വ്യവസ്ഥയെയും ബാധിച്ചേക്കാവുന്ന ഊർജ മേഖലകളെ തൽക്കാലം ഒഴിവാക്കാൻ ഇസ്രായേൽ തീരുമാനിക്കുകയായിരുന്നു.
ആണവ നിലയങ്ങളോ എണ്ണ-വാതക കേന്ദ്രങ്ങളോ ആക്രമിക്കുന്നത് യുദ്ധം കൂടുതൽ സങ്കീർണമാക്കും
അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ശക്തികളുടെ ശക്തമായ സമ്മർദത്തെത്തുടർന്നാണ് ഇസ്രായേലിന്റെ ഈ പിന്മാറ്റമെന്നാണ് സൂചന.ഇറാനിലെ ആണവ നിലയങ്ങളോ എണ്ണ-വാതക കേന്ദ്രങ്ങളോ ആക്രമിക്കുന്നത് മേഖലയിൽ യുദ്ധം കൂടുതൽ സങ്കീർണമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഊർജ സ്രോതസുകൾക്ക് പകരം ഇറാന്റെ സൈനിക താവളങ്ങളെയും പ്രതിരോധ സംവിധാനങ്ങളെയും മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള കൃത്യമായ തിരിച്ചടിക്ക് ഇസ്രായേൽ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
