വാഷിംഗ്ടൺ / ടെഹ്‌റാൻ: ഇറാൻ, അമേരിക്ക, ഇസ്രായേൽ തമ്മിലുള്ള സംഘർഷം കൂടുതൽ ശക്തമാകുന്നതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി. സൗകര്യങ്ങളിൽ ഒന്നിനെ ഇറാൻ 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ ലക്ഷ്യമിട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മേഖലയിൽ സംഘർഷം രൂക്ഷമായി.
ലക്ഷ്യം കൈവരിക്കുംവരെ യുദ്ധം തുടരും
ഇതിന് പിന്നാലെ, അമേരിക്ക ഇറാനിലെ ഖാർഗ് ദ്വീപിൽ 90-ത്തിലധികം സൈനിക ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പെന്റഗണിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇറാന്റെ 11 സബ്മറീനുകൾ തകർത്തതായും അദ്ദേഹം അവകാശപ്പെട്ടു.ഇറാഖിൽ അടുത്തിടെ കൊല്ലപ്പെട്ട ആറു അമേരിക്കൻ സൈനികരുടെ കുടുംബങ്ങളുമായി സംസാരിച്ചെന്നും, “യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതുവരെ നിർത്തരുത്” എന്ന അവരുടെ അഭ്യർത്ഥനയോടൊപ്പം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംഘർഷം ദീർഘകാല യുദ്ധമായി മാറില്ലെന്നും, ലക്ഷ്യം കൈവരിക്കുംവരെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ഇറാന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ വീണ്ടും ആക്രമണം ഉണ്ടാകുന്ന പക്ഷം, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾ പൂർണ്ണമായും നശിപ്പിക്കുന്നതുവരെ തിരിച്ചടി തുടരുമെന്നാണ് അവരുടെ പ്രസ്താവന.
വ്യാപകമായ യുദ്ധമായി മാറാനുള്ള സാധ്യത
മിഡിൽ ഈസ്റ്റ് മേഖലയിലെ ഊർജ നിയന്ത്രണവും സൈനിക സ്വാധീനവും ചുറ്റിപ്പറ്റിയുള്ള പഴയ വൈരങ്ങൾ പുതിയ തലത്തിലേക്ക് ഉയരുന്ന സാഹചര്യമാണ് ഇപ്പോൾ കാണുന്നത്. ഇതിന്റെ തുടർച്ചയായി ഗൾഫ് മേഖലയിലെ എണ്ണ-വാതക വിതരണം തടസപ്പെടാനും ആഗോള വിപണിയിൽ വില കുത്തനെ ഉയരാനും സാധ്യതയുണ്ട്.ഇപ്പോഴത്തെ സംഭവവികാസങ്ങൾ തുടരുകയാണെങ്കിൽ, ഈ സംഘർഷം കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി വ്യാപകമായ യുദ്ധമായി മാറാനുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു
