ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി പന്തളം കൊട്ടാരം. മതാചാരങ്ങളിലും വിശ്വാസങ്ങളിലും അവസാന തീർപ്പ് പറയേണ്ടത് കോടതികളല്ലെന്നും വർഷങ്ങളായി തുടർന്നുപോരുന്ന ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പന്തളം കൊട്ടാരം സുപ്രീംകോടതിയിൽ നിലാപടറിയിച്ചു. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്റേതാണ്. അതിനാൽ യുവതീ പ്രവേശനം അനുവദിക്കാത്തത് വിവേചനമല്ല, മറിച്ച് പ്രതിഷ്ഠയുടെ സ്വഭാവവുമായി ബന്ധപ്പെട്ട ആചാരമാണ്. ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം വ്യക്തികൾക്ക് മാത്രമല്ല, ആരാധനാമൂർത്തിയായ ദൈവത്തിനുമുണ്ട്, ഇത് ഹനിക്കാൻ ആർക്കും അവകാശമില്ല.
മതപരമായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും കോടതികൾ പരിധി നിശ്ചയിക്കരുത്.
മതപരമായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും യുക്തിയുടെയോ ആധുനിക സാമൂഹിക മൂല്യങ്ങളുടെയോ അളവുകോൽ വെച്ച് കോടതികൾ പരിധി നിശ്ചയിക്കരുത്. പൊതു ധാർമ്മികതയേക്കാൾ വിശ്വാസപരമായ ധാർമ്മികതയ്ക്കാണ് ഇത്തരം വിഷയങ്ങളിൽ പ്രാധാന്യം നൽകേണ്ടതെന്നും പന്തളം കൊട്ടാരം സുപ്രീംകോടതിയെ അറിയിച്ചു.
