തെഹ്റാൻ
റഷ്യൻ എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയ അമേരിക്ക ഇപ്പോൾ അതേ എണ്ണ വാങ്ങാൻ ലോക രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി പരിഹസിച്ചു. ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെ വൈറ്റ് ഹൗസ് നിലപാട് മാറ്റിയെന്നാണ് അദ്ദേഹം പറയുന്നത്.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വെള്ളിയാഴ്ച നടത്തിയ പോസ്റ്റിലാണ് അറാഖ്ചി ഈ ആക്ഷേപം ഉന്നയിച്ചത്.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്താൻ അമേരിക്ക മാസങ്ങളോളം ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയിരുന്നു വെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ ഇറാനുമായുള്ള യുദ്ധം ആരംഭിച്ച് രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ ലോക രാജ്യങ്ങൾ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങണമെന്ന് അമേരിക്ക അഭ്യർത്ഥിക്കുന്നുവെന്നാണ് അറാഖ്ചിയുടെ ആരോപണം. ഇന്ത്യയും അതിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.ഇതിന് മുമ്പ് 2026 മാർച്ച് 5ന് അമേരിക്ക ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ ഇളവ് അനുവദിച്ചിരുന്നു.
ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരെ അമേരിക്ക കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ വന്നിരുന്നു.ആഗോള എണ്ണ വിപണിയിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്താണ് ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ച വീണ്ടും ഉയർന്നിരിക്കുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ശക്തമായതോടെ മിഡിൽ ഈസ്റ്റിലെ എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്
