കാലടി: സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസാ തോമസ് . ഇന്ന് (മാർച്ച് 6)രാവിലെ 10ന് ചുമതലയേറ്റു. സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് ഇവര്‍ ചുമതലയേറ്റത്. നിലവില്‍ വൈസ് ചാന്‍സലറുടെ ചുമതലവഹിച്ചിരുന്ന ഡോ. ഗീതാകുമാരിയെ വൈസ് ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണര്‍ മാർച്ച് 5 വ്യാഴാഴ്ച നീക്കിയിരുന്നു. ഇതിന് പകരം ഡോ. സിസ തോമസിനെ നിയമിക്കുകയായിരുന്നു.
മുൻ വൈസ് ചാൻസലർ ഡോ. ഗീതാകുമാരിക്കെതിരെ നിരവധി പരാതികൾ
നിരവധി പരാതികള്‍ ഉയര്‍ന്നതോടെയാണ് ഡോ. ഗീതാകുമാരിയെ നീക്കിയത്. സര്‍വകലാശാല ചട്ടങ്ങള്‍ മറികടന്ന് ചിലരുടെ ചട്ടുകമായി പ്രവര്‍ത്തിച്ച് നിരവധി നിയമനങ്ങള്‍ക്കും ക്രമക്കേടുകള്‍ക്കും കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കതിരെ ഉയര്‍ന്നിരുന്ന പരാതി. പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ വിജയിപ്പിക്കാന്‍ തീരുമാനിച്ചതും വലിയ വിവാദമായിരുന്നു.
ബിഎഫ്എ പരീക്ഷയില്‍ തോറ്റ എസ്എഫ്ഐ നേതാവിന് അനധികൃതമായി എംഎഫ്എ പ്രവേശനം നല്കി
എസ്എഫ്ഐ നേതാവിനെ ജയിപ്പിക്കാന്‍ ചട്ടം ലംഘിച്ച് സിന്‍ഡിക്കേറ്റ് തീരുമാനമെടുക്കുകയായിരുന്നു. ബിഎഫ്എ തോറ്റിട്ടും എംഎഫ്എക്ക് സര്‍വകലാശാല നേരത്തെ പ്രവേശനം നല്‍കിയിരുന്നു. ബിഎഫ്എ പരീക്ഷയില്‍ തോറ്റ എസ്എഫ്ഐ നേതാവിന് അനധികൃതമായി എംഎഫ്എ പ്രവേശനം നല്‍കിയതിന് പിന്നാലെ, ഇയാളെ ബിഎഫ്എ ജയിച്ചതായി പ്രഖ്യാപിക്കാന്‍ കാലടി സംസ്കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ വിചിത്രം തീരുമാനം സര്‍വകലാശാലാ ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തി സിപിഎം അനുഭാവികളെ തിരുകിക്കയറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വിസിക്കെതിരെ നടപടി ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.
ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണത്തിന് സംസ്കൃത സര്‍വകലാശാല ഭൂമി നല്‍കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം
2005-ല്‍ പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന എസ്എഫ്ഐ പ്രവര്‍ത്തകനാണ് ചട്ടവിരുദ്ധമായി എംഎഫ്എ പ്രവേശനം നല്‍കിയത്. മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അഡാട്ടിന്റെ കാലത്താണ് ബിഎഫ്എ പാസാകാതെ തന്നെ ഇയാള്‍ക്ക് 2021-ല്‍ എംഎഫ്എയ്ക്ക് പ്രവേശനം നല്‍കിയത്.തുടര്‍ന്ന് 2023-ല്‍ ഇയാള്‍ എംഎഫ്എ പാസായെന്ന കാരണം പറഞ്ഞ്, പ്രത്യേക കേസായി പരിഗണിച്ച് ബിഎഫ്എ ജയിപ്പിക്കാന്‍ താത്കാലിക വിസി ഡോ. കെ.കെ. ഗീതാകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു. ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണത്തിന് സംസ്കൃത സര്‍വകലാശാല ഭൂമി നല്‍കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തതും ഗവര്‍ണര്‍ തടഞ്ഞിരുന്നു.
