മ്യൂണിക്ക്: ഇറാനുമായുള്ള ഏതൊരു നയതന്ത്ര കരാറിലും യുറേനിയം സമ്പുഷ്ടീകരണം തടയുന്നതിലുപരി അവരുടെ ആണവ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും പൊളിച്ചുനീക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ ജൂത സംഘടനകളുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ് കഴിഞ്ഞയാഴ്ച താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ച നിലപാടുകൾ നെതന്യാഹു വെളിപ്പെടുത്തിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാംവട്ട ചർച്ചകൾ ഈ ആഴ്ച നടക്കാനിരിക്കെയാണ് നെതന്യാഹുവിന്റെ ഈ നീക്കം.
ചർച്ചകളിൽ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന സൂചന നൽകി ഇറാൻ
ചർച്ചകൾ പരാജയപ്പെട്ടാൽ ഒരു സൈനിക നീക്കത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് മേഖലയിലേക്ക് രണ്ടാമത്തെ വിമാനവാഹിനി കപ്പലിനെ കൂടി അമേരിക്ക നിയോഗിച്ചിട്ടുണ്ട്. അതേസമയം, ചർച്ചകളിൽ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന സൂചന നൽകി ഇറാൻ നയതന്ത്ര പ്രതിനിധികൾ രംഗത്തെത്തി. സാമ്പത്തിക നേട്ടങ്ങൾ ലക്ഷ്യമിട്ട് എണ്ണ, വാതക മേഖലകളിലും ഖനനത്തിലും സംയുക്ത നിക്ഷേപങ്ങൾക്ക് തയാറാണെന്നും വിമാനങ്ങൾ വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയിലുണ്ടെന്നും ഇറാന്റെ സാമ്പത്തിക നയതന്ത്ര വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഹമീദ് ഖൻബാരി വ്യക്തമാക്കി
