കാസർഗോഡ്: കുമ്പള ടോൾ പിരിവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് എത്തിയ മഞ്ചേശ്വരം എം എൽ എ, എ കെ എം അഷ്റഫിനോട് കാസർഗോഡ് ജില്ലാ കളക്ടർ മോശമായി പെരുമാറിയെന്ന പരാതിയിൽ കളക്ടർ ഇൻബശേഖരനോട് ചീഫ് സെക്രെട്ടറി അടിയന്തിര വിശദീകരണം തേടി. വിഷയവുമായി ബന്ധപ്പെട്ട് എ കെ എം അഷ്റഫും, ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങും സർക്കാറിന് നൽകിയ പരാതികളിലാണ് കാസർഗോഡ് ജില്ലാ കലക്ടറോട് ചീഫ് സെക്രെട്ടറി വിശദീകരണം തേടിയത്.
ക്ഷുഭിതനായ ജില്ലാ കളക്ടർ, എം എൽ എ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ ഗൺമാനോട് നിർദ്ദേശിച്ചു.
കുമ്പള ടോൾ പിരിവിന് എതിരെ നടന്ന് വന്ന ജനകീയ സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജില്ലാ കളക്ടർ ഇടപെടുന്നില്ലെന്ന ആക്ഷേപം മഞ്ചേശ്വരം എം എൽ എയുടെ നേതൃത്വത്തിൽ സമര നേതാക്കൾ ജില്ലാ കളക്ടർക്ക് മുന്നിൽ ഉന്നയിച്ചിരുന്നു. ഇതിൽ ക്ഷുഭിതനായ ജില്ലാ കളക്ടർ എം എൽ എ അടക്കമുള്ളവരെ കളക്ടറുടെ ചേംബറിൽ നിന്ന് പുറത്താക്കാനും അറസ്റ് ചെയ്യുവാനും ഗൺമാനോട് നിർദ്ദേശിച്ചു. പ്രോട്ടോകോൾ പ്രകാരം ജില്ലാ കളക്ടർക്ക് മുകളിലാണ് നിയമസഭാ അംഗം എന്ന മാനദണ്ഡം പോലും മനസ്സിലാക്കാതെ എം എൽ എ യെ പുറത്താക്കാനും അറസ്റ് ചെയ്യുവാനും നിർദ്ദേശിച്ചത് ചട്ട ലംഘനമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടുന്നു
