ന്യൂഡൽഹി: രാജ്യത്തിന്‍റെ മുന്നോട്ടുള്ള ഊർജ ആവശ്യം പരിഹരിക്കാൻ ആണവോർജ പദ്ധതികൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നു ഇന്നു നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു. 2047 ആകുമ്പോഴേക്കും കുറഞ്ഞത് 100 ജിഗാവാട്ട് ആണവോർജം ഉത്പാദിപ്പിക്കേണ്ടത് രാജ്യത്തിന് ആവശ്യമാണ്. ഈ ലക്ഷ്യം നേടിയെടുക്കാൻ സ്വകാര്യമേഖലയുടെ പങ്കാളിത്തവും ആവശ്യമാണ്. ഇതിനായി ആണവോർജ നിയമത്തിലും ആണവ നാശനഷ്ടങ്ങൾക്കുള്ള സിവിൽ ബാധ്യതാ നിയമത്തിലും ഭേദഗതികൾ വരുത്തും.
1962ലെ ആണവോർജ നിയമവും 2010ലെ സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്ടും ഒറ്റ നിയമത്തിലേക്കു കൊണ്ടുവരും
ഡിഎഇ, നീതി ആയോഗ്, എംഇഎ, എംഒപി, നിയമം, നീതി മന്ത്രാലയം എന്നിവ സംയുക്തമായാണ് 2025ലെ പുതിയ ആണവോർജ ബിൽ കരട് തയാറാക്കിയിരിക്കുന്നത്. 1962ലെ ആണവോർജ നിയമവും 2010ലെ സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്ടും ഒറ്റ നിയമത്തിലേക്കു കൊണ്ടുവരികയാണ്. കരട് ബിൽ മന്ത്രിസഭ പിന്നീട് പരിഗണിക്കും.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഞ്ച് എസ്എംആറുകളെങ്കിലും 2033 ഓടെ പ്രവർത്തനക്ഷമമാക്കും
മോഡുലാർ റിയാക്ടറുകളുടെ (എസ്എംആർ) ഗവേഷണത്തിനും വികസനത്തിനുമായി 20,000 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കുറഞ്ഞത് അഞ്ച് എസ്എംആറുകളെങ്കിലും 2033 ഓടെ പ്രവർത്തനക്ഷമമാക്കണമെന്ന പ്രതീക്ഷയിലാണിത്.
