കാരക്കാസ്: വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു. വെനസ്വേലയിലെ പരമോന്നത കോടതിയുടെ ഉത്തരവ് പ്രകാരം അധികാരമേറ്റ ഡെൽസി റോഡ്രിഗസിന് രാജ്യത്തെ സൈന്യത്തിന്റ പൂർണ പിന്തുണയുണ്ട്. മഡുറോയുടെ വിശ്വസ്തയായ റോഡ്രിഗസ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തെ തീവ്രവാദികൾ എന്ന് വിശേഷിപ്പിക്കുകയും മഡുറോയെ തട്ടിക്കൊണ്ടുപോയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇവർ നിലപാട് മാറ്റി.
ഇവർക്ക് സൈന്യവുമായും റഷ്യയുമായും അടുത്ത ബന്ധമാണുള്ളത്
2018 മുതൽ വെനസ്വേലയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു 56കാരിയായ ഈ അഭിഭാഷക. മുൻ സോഷ്യലിസ്റ്റ് നേതാവിന്റെ മകളായ റോഡ്രിഗസ്, ഹ്യൂഗോ ഷാവേസിന്റെ കാലം മുതൽ വെനസ്വേലൻ രാഷ്ട്രീയത്തിൽ സജീവമാണ്. വിദേശകാര്യം, എണ്ണ മന്ത്രാലയം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള ഇവർക്ക് സൈന്യവുമായും റഷ്യയുമായും അടുത്ത ബന്ധമാണുള്ളത്. മഡുറോയുടെ പിൻഗാമിയായാണ് ഇവർ അറിയപ്പെട്ടിരുന്നത്.
.താൻ ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് തന്നെയാണെന്ന് മഡുറോ കോടതിയിൽ
അതേസമയം, തന്റെ മേൽ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും നിക്കോളാസ് മഡുറോ നിഷേധിച്ചു. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും മാന്യനായ ഒരു വ്യക്തിയാണ് താനെന്നുമാണ് മഡുറോ കോടതിയിൽ പറഞ്ഞത്.താൻ ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് തന്നെയാണെന്നും തന്നെ അനധികൃതമായി തട്ടികൊണ്ടുവന്നതാണെന്നും മാൻഹാട്ടൻ കോടതിയിലെ വിചാരണയ്ക്കിടയിൽ മഡുറോ വാദിച്ചു. കോടതിയിൽ മഡുറോ ജാമ്യം ആവശ്യപ്പെട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്. കേസിലെ അടുത്ത വാദം മാർച്ച് 17ന് നടക്കും.
