ചെന്നൈ: വിളവെടുപ്പ് ഉത്സവമായ പൊങ്കലിനു കൈനിറയെ സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ. റൈസ് കാറ്റഗറി റേഷൻ കാർഡ് ഉടമകൾക്കും പുനരധിവാസ ക്യാമ്പുകളിൽ തുടരുന്ന ശ്രീലങ്കൻ തമിഴ് കുടുംബങ്ങൾക്കും മൂവായിരം രൂപയാണു പൊങ്കലിനു സമ്മാനമായി നൽകുന്നത്. ഒരു കിലോ വീതം അരിയും പഞ്ചസാരയും ഒരു കരിമ്പും മുണ്ടും സാരിയും ഉൾപ്പെടുന്ന കിറ്റും പൊതുവിതരണകേന്ദ്രങ്ങൾ വഴി നൽകും.
2.22 കോടി റേഷൻകാർഡ് ഉടമകൾക്കു സാമ്പത്തികസഹായം ലഭിക്കും
നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സംസ്ഥാനത്ത് 2.22 കോടി റേഷൻകാർഡ് ഉടമകൾക്കു സാമ്പത്തികസഹായം ലഭിക്കും. ഏകദേശം 6,936.17 കോടി രൂപ ചെലവഴിച്ചാണ് സർക്കാർ തുക നൽകുന്നത്. 2011-16 കാലത്തെ എഐഎഡിഎംകെ സർക്കാർ തുടങ്ങിവച്ച നൂറു രൂപ സഹായമാണ് ഇന്ന് മൂവായിരത്തിലെത്തിയത്. 2016 ൽ എഐഎഡിഎംകെ സർക്കാർ തുക ആയിരം ആയി ഉയർത്തി. തുടർന്നുള്ള സർക്കാരുകൾ സമ്മാനത്തിന്റെ കാര്യം വിസ്മരിച്ചു. 2021ൽ ഇടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായതോടെ തുക 2500 ആയി ഉയർത്തിയിരുന്നു.ഇതോടെയാണു തെരഞ്ഞെടുപ്പ് വർഷത്തിൽ 500 രൂപകൂടി വർധിപ്പിക്കാൻ ഡിഎംകെ സർക്കാരിനെ നിർബന്ധിതരാക്കിയത്.
