ചെന്നൈ: ഏതെങ്കിലും ക്ഷേത്രത്തിന്റെ നടത്തിപ്പുചുമതല പ്രത്യേക ജാതിക്ക് അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജാതി പരിഗണിക്കാതെ സർക്കാർ ക്ഷേത്രഭരണാധികാരികളെ നിയമിക്കുന്നതിൽ തെറ്റുപറയാനാവില്ലെന്ന് ജസ്റ്റിസ് ഡി. ഭരതചക്രവർത്തിയുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. സേലം ജില്ലയിലെ ബേലൂരിലുള്ള താന്തോന്ദീശ്വരൻ ക്ഷേത്രത്തിന്റെ നടത്തിപ്പിന് അഞ്ച് ട്രസ്റ്റിമാരെ നിയമിച്ച തമിഴ്‌നാട് സർക്കാരിന്റെ നടപടിയെ ചോദ്യംചെയ്തുള്ള ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിവിധി.
രഥം ആദ്യം വലിക്കാനുള്ള അവകാശം തന്റെ ജാതിക്കാണെന്ന് ഹർജിയിൽ
ക്ഷേത്രത്തിലെ രഥം ആദ്യം വലിക്കാനുള്ള അവകാശം തന്റെ ജാതിക്കാണെന്നും അതേ ജാതിയിൽപ്പെട്ടവരാണ് പരമ്പരാഗതമായി ക്ഷേത്രഭരണം നടത്താറുള്ളതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. അത് അവഗണിച്ച് മറ്റുജാതിയിൽപ്പെട്ടവരെ സംസ്ഥാനസർക്കാർ ട്രസ്റ്റികളായി നിയമിച്ചു എന്നതായിരുന്നു ഹർജിക്കാരന്റെ പരാതി.
മതമല്ലാതെ, ജാതി ഏതായിരിക്കണം എന്ന് നിഷ്കർഷിക്കാനാവില്ലെന്ന് ഹൈക്കോടതി
ക്ഷേത്രഭരണത്തിനു നിയോഗിക്കപ്പെടുന്നവരുടെ മതമല്ലാതെ, ജാതി ഏതായിരിക്കണം എന്ന് നിഷ്കർഷിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രണ്ടുവർഷത്തിലൊരിക്കൽ ട്രസ്റ്റികളെ സർക്കാർ മാറ്റിനിയമിക്കുന്നത് കരുതലോടെ വേണം. ഇവിടെ നിയമനത്തിൽ എന്തെങ്കിലും പാകപ്പിഴ ചൂണ്ടിക്കാണിക്കാനാവുന്നില്ലെന്ന് ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി
