കൊച്ചി: വിദ്യാഭ്യാസമേഖലയില്‍ ന്യൂനപക്ഷാവകാശങ്ങള്‍ തുടർച്ചയായി ലംഘിക്കപ്പെടുന്നതിനെതിരേ നിയമപോരാട്ടങ്ങള്‍ തുടരുമെന്ന് കെസിബിസി. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഉറപ്പാക്കുന്നതിനുമുള്ള നടപടികളോടു സഹകരിക്കാനും പാലാരിവട്ടം പിഒസിയില്‍ നടന്ന ദ്വിദിന കെസിബിസി സമ്മേളനം തീരുമാനിച്ചു.
ബൈബിള്‍ കൊണ്ടുനടക്കുന്നതും പ്രഘോഷിക്കുന്നതും കുറ്റകരമല്ലെന്ന കോടതി നിരീക്ഷണം സ്വാഗതാര്‍ഹം
രാജ്യത്തു ദളിത് ക്രൈസ്തവരോടു തുടരുന്ന വിവേചനത്തിലും അനീതിയിലും സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. ബൈബിള്‍ കൊണ്ടുനടക്കുന്നതും പ്രഘോഷിക്കുന്നതും കുറ്റകരമല്ലെന്ന് അടുത്തിടെ കോടതി നടത്തിയ നിരീക്ഷണം സ്വാഗതാര്‍ഹമാണ്. തീരദേശത്തെയും മലയോരത്തെയും ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ ജനകീയ പ്രശ്നങ്ങളിലെ പരിഹാരശ്രമങ്ങളെ സജീവമായി പിന്തുണയ്ക്കും.
സഭയുടെ അടിസ്ഥാനദൗത്യം കൂടുതല്‍ ഐക്യത്തോടും തീക്ഷ്ണതയോടും പ്രതിജ്ഞാബദ്ധതയോടുംകൂടെ നിറവേറ്റും.യുവജന, വിദ്യാഭ്യാസ ശുശ്രൂഷകളെയും തൊഴിലാളിക്ഷേമ പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഗൗരവമായ ചര്‍ച്ചകളും തീരുമാനങ്ങളും സമ്മേളനത്തിലുണ്ടായിരുന്നു. കെസിബിസിയുടെ വിവിധ കമ്മീഷനുകള്‍ക്കും ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും പുതിയ ചെയര്മാന്മാരെ തെരഞ്ഞെടുത്തതായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അറിയിച്ചു.
