കൊച്ചി: സീബ്രാക്രോസിങ്ങുകളിൽ കാൽനടക്കാരെ പരിഗണിക്കാതെ അതിവേഗത്തിൽ വാഹനം ഓടിക്കുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്നും കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടികൾ വേണമെന്നും ഹൈക്കോടതി.
കാൽനടക്കാർക്ക് പരിഗണനനൽകുന്ന ഡ്രൈവിങ് സംസ്കാരം കൊണ്ടുവരാൻ നടപടി സ്വീകരിക്കണം
സീബ്രാ ക്രോസിങ്ങുകളിൽ കാൽനടക്കാർക്ക് പരിഗണനനൽകുന്ന ഡ്രൈവിങ് സംസ്കാരം കൊണ്ടുവരാൻ നടപടി സ്വീകരിക്കണം. ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് നടത്തുമ്പോൾ ഇക്കാര്യംകൂടി പരിശോധിക്കണം. സീബ്രാക്രോസിങ്ങുകളിൽ പ്രഥമാവകാശം കാൽനടക്കാരനാണെന്ന ബോധം ഡ്രൈവർമാരിൽ ഉണ്ടാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
ഈവർഷം ഓക്ടോബർ 31 വരെ മാത്രം സീബ്രാലൈനിൽ വാഹനമിടിച്ചത് 218 പേർ
.ഈവർഷം ഓക്ടോബർ 31 വരെ മാത്രം സീബ്രാലൈൻ മറികടക്കുകയായിരുന്ന 218 പേർ വാഹനമിടിച്ചു മരിച്ചുവെന്ന മാധ്യമറിപ്പോർട്ടിന്റെയും ഉദ്യോഗസ്ഥരുടെ വിശദീകരണത്തിൻറെയും അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം. ഓൺലൈനിൽ ഹാജരായിരുന്ന ട്രാഫിക് ആൻഡ് റോഡ് സുരക്ഷാ ഐജി, ഗതാഗത കമ്മിഷണർ, പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരിൽനിന്ന് കോടതി വിവരങ്ങൾ തേടി.
കോടതി നിർദേശത്തെത്തുടർന്ന് സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നവരെ വാഹനത്തിന്റെ വേഗംകൂട്ടിയും ഹോൺ അടിച്ചും പേടിപ്പിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി
