ന്യൂഡൽഹി | രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്വേഷ പ്രസംഗ കേസുകളിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. പരാതിയുള്ള വ്യക്തികൾ പോലീസിനെയോ അതത് ഹൈക്കോടതിയെയോ സമീപിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഒരു പ്രത്യേക സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്‌കരണം ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ സാമാജികർ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രസംഗങ്ങളുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
നിയമപ്രകാരം നടപടിയെടുക്കാൻ പോലീസ് ബാധ്യസ്ഥരാണെന്ന് കോടതി
രാജ്യത്തുടനീളമുള്ള ഇത്തരം എല്ലാ സംഭവങ്ങളിലും ഇടപെടാൻ പരമോന്നത കോടതിക്ക് സാധിക്കില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിദ്വേഷ പ്രസംഗങ്ങളിൽ നിയമപ്രകാരം നടപടിയെടുക്കാൻ പോലീസ് ബാധ്യസ്ഥരാണെന്ന് കോടതി നേരത്തെ ഉത്തരവിട്ടിട്ടുള്ളതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. “രാജ്യത്തുടനീളമുള്ള ഇത്തരം സംഭവങ്ങൾ ഈ കോടതിക്ക് എങ്ങനെ തുടർന്നും നിരീക്ഷിക്കാനാകും? നിങ്ങൾ അധികാരികളെ സമീപിക്കുക. അവരെ നിയമപ്രകാരം നടപടിയെടുക്കട്ടെ, അല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുക” – ബെഞ്ച് വ്യക്തമാക്കി.
