നെടുമ്പാശേരി: ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ എന്ന ആശയത്തോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ആരംഭിച്ച ബിസിനസ് ജെറ്റ് ടെർമിനല്‍ ഇതുവരെ പൂർത്തിയാക്കിയത് 2000 സർവീസുകള്‍. രാജ്യത്തെ ഏറ്റവും വലിയ പ്രൈവറ്റ് ജെറ്റ് ടെർമിനലാണു സിയാലിലേത്. 2022 – 23 സാമ്ബത്തികവർഷത്തില്‍ 242 ചാർട്ടർ സർവീസുകളാണ് ഇവിടെ പൂർത്തിയാക്കിയത്. 2023 – 24 ല്‍ 708 സർവീസുകളും 2024 – 25 ല്‍ 714 പ്രൈവറ്റ് ജെറ്റ് ഓപ്പറേഷനുകളും സിയാല്‍ കൈകാര്യം ചെയ്തു. 2022 ഡിസംബർ പത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിയാല്‍ ബിസിനസ് ജെറ്റ് ടെർമിനല്‍ ഉദ്ഘാടനം ചെയ്തത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പ്രൈവറ്റ് ജെറ്റുകള്‍
2022 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന ഐപിഎല്‍ ലേലം, 2023 മാർച്ച് മുതല്‍ ജൂണ്‍ വരെ സംഘടിപ്പിച്ച വിവിധ ജി – 20 സമ്മേളനങ്ങള്‍, 2022 ഡിസംബർ മുതല്‍ 2023 ഏപ്രില്‍ വരെ സംഘടിപ്പിക്കപ്പെട്ട കൊച്ചി മുസിരിസ് ബിനാലെ പോലുള്ള രാജ്യാന്തര സമകാലിക കലാ – സാംസ്കാരിക പ്രദർശനങ്ങള്‍ എന്നിവയോടനുബന്ധിച്ച് സിയാല്‍ ബിസിനസ് ജെറ്റ് ടെർമിനലില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പ്രൈവറ്റ് ജെറ്റുകള്‍ പറന്നിറങ്ങി.2023 ഏപ്രിലില്‍ ലക്ഷദ്വീപില്‍ നടന്ന ജി – 20 യോഗത്തില്‍ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളുമായി ഒരു ഡസനോളം ചാർട്ടർ വിമാനങ്ങളാണു നെടുമ്പാശേരിയിലെത്തിയത്
നടപ്പ് വർഷത്തില്‍ 344 സർവീസുകൾ
നടപ്പ് സാമ്പത്തികവർഷത്തില്‍ ഇതുവരെ 344 സർവീസുകൾ പൂർത്തിയാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ക്കുപുറമെ ലണ്ടൻ, മാലദ്വീപ്, ഹോങ്കോംഗ്, മോണ്ടെനിഗ്രോ, ഇന്ത്യൻ നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, തിരുപ്പതി എന്നിവിടങ്ങളില്‍നിന്നാണു പ്രധാനമായും സർവീസുകള്‍ നടത്തുന്നത്.
