കിഴക്കേ കല്ലട (കൊല്ലം): ഡസ്‌കില്‍ തലവെച്ചു കിടന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി. പനിയും തലയുടെ ഒരുവശത്ത് മരവിപ്പും അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. കിഴക്കേ കല്ലട സിവികെഎം സ്‌കൂളില്‍ സെപ്തംബർ 12 വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമുള്ള ക്ലാസിലെത്തിയ അദ്ധ്യാപികയാണ് വിദ്യാര്‍ഥിനിയെ മര്‍ദിച്ചതായി പറയുന്നത്. കുട്ടി കിഴക്കേ കല്ലട സ്വദേശിയാണ്
ഹൃദ്രോഗിയായ അമ്മയെ രാത്രിമുഴുവന്‍ ശുശ്രൂഷിച്ചതിന്റെ ഉറക്കക്ഷീണം
ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ രാത്രിമുഴുവന്‍ ശുശ്രൂഷിച്ചതിന്റെ ഉറക്കക്ഷീണവുമായാണ് വിദ്യാര്‍ഥിനി ക്ലാസിലെത്തിയത്. ഉച്ചഭക്ഷണത്തിനുശേഷം ഡസ്‌കില്‍ തലവെച്ച് ഉറങ്ങിപ്പോയി. ക്ലാസിലെത്തിയ അദ്ധ്യാപിക കുട്ടിയെ ഉണര്‍ത്താതെ ഭാരമേറിയ പുസ്തകം മടക്കി തലയ്ക്ക് അടിക്കുകയായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു.
തലയ്ക്കുള്ളില്‍ രക്തസ്രാവമുണ്ടാകാനുള്ള സാധ്യത
യ്ക്ക് മരവിപ്പും അസ്വാസ്ഥ്യവുമുണ്ടായെങ്കിലും കുട്ടി വിവരങ്ങള്‍ വീട്ടില്‍ അറിയിച്ചില്ല. ഞായറാഴ്ച വൈകീട്ടോടെ ചൂടും പനിയും ശരീരവേദനയും ബാധിച്ചു. ഇതോടെ ഭയന്നുപോയ വിദ്യാര്‍ത്ഥിനി കുടുംബാംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. തലയ്ക്കുള്ളില്‍ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ നാലുദിവസം പൂര്‍ണമായും വിശ്രമിക്കണമെന്ന് ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു. ഛര്‍ദ്ദിക്കുകയാണെങ്കില്‍ ആശുപത്രിയിലെത്തി സ്‌കാന്‍ ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കിഴക്കേ കല്ലട പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. ആശുപത്രി അധികൃതരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്
.
